പയ്യന്നൂരിലെ അക്രമം: രണ്ട് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ



കണ്ണൂർ : പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീട് ആക്രമിക്കുകയും കാർ കത്തിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് സി.പി.എം പ്രവർത്തകർ അറസ്റ്റിലായി. പാർട്ടി പ്രവർത്തകരായ സുധീഷ്, അജയ് കൃഷ്ണ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സി.പി.എം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ടി. പുരുഷോത്തമന്റെ വീടിനു നേരെ നടന്ന ആക്രമണത്തിലാണ് അറസ്റ്റ്.

ഇന്ന് പുലർച്ചെയായിരുന്നു പയ്യന്നൂരിനെ നടുക്കിയ അക്രമം അരങ്ങേറിയത്. പുരുഷോത്തമന്റെ വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞുതകർത്ത അക്രമികൾ, മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ തീവെച്ച് നശിപ്പിക്കുകയായിരുന്നു. ജനൽ തകരുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും കാർ ആളിപ്പടർന്നിരുന്നു.

സി.പി.എം പ്രവർത്തകനായിരുന്ന പുരുഷോത്തമനെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ നേരത്തെ പുറത്താക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണനൊപ്പം ചേർന്ന് പ്രവർത്തിച്ചതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പുരുഷോത്തമൻ ആരോപിച്ചു. സംഭവത്തിൽ കൂടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.