യു.ഡി.എഫ് ഒറ്റക്കെട്ട്, തെരഞ്ഞെടുപ്പിനെ നേരിടാൻ തയാർ, ഭരണമാറ്റം ഉറപ്പ്; സി.പി.എം നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയെന്നും രമേശ് ചെന്നിത്തല



ഗുരുവായൂർ: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ യു.ഡി.എഫ് പൂര്‍ണ സജ്ജമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിജ്ഞാപനം നേരത്തെ വരുമെന്നാണ് കരുതിയത്. തെരെഞ്ഞെടുപ്പ് പ്രഖ്യാപന താമസിച്ചത് കൊണ്ടാണ് സ്ഥാനാർഥി നിര്‍ണയത്തില്‍ അല്‍പം താമസിച്ചത്. എം.പിമാര്‍ മത്സരിക്കണോ, വേണ്ടയോ എന്ന് തിരുമാനിക്കുന്നത് കേരളത്തിലാരുമല്ല. അത് ഹൈകമാന്‍ഡാണ്. ജി. സുധാകരന്റെ കാര്യത്തില്‍ യു.ഡി.എഫ് ഘടകക്ഷികളുമായി ആലോചിച്ച് തിരുമാനം എടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഗുരുവായൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഈ തെരെഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തിന്റെയോ അമിത ആത്മവിശ്വാസത്തിന്റെയോ പ്രശ്‌നമില്ല. പിണറായി സര്‍ക്കാറിന്റെ അവസാനത്തെ കാബിനറ്റില്‍ എടുത്ത തിരുമാനങ്ങള്‍ നോക്കൂ. ഒന്നും നടപ്പാക്കാനല്ല. ആളുകളെ കബളിപ്പിക്കാനാണ്. കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് എടുക്കാത്ത തിരുമാനങ്ങള്‍ അവസാനത്തെ രണ്ടു കാബിനറ്റില്‍ എടുത്തു. ഇതൊന്നും നടപ്പാക്കാനല്ല. ഭരണം മാറാന്‍ പോവുകയാണ്, ഇതൊന്നും നടപ്പാക്കേണ്ടി വരില്ല എന്ന് അവര്‍ക്ക് തന്നെ അറിയാം. തെരഞ്ഞെടുപ്പിനെ കണ്ടുകൊണ്ട് ആളുകളെ കബളിപ്പിക്കാന്‍ വേണ്ടി ഇഷ്ടംപോലെ തീരുമാനങ്ങള്‍ എടുക്കുകയാണ്. ആളുകള്‍ക്കൊക്കെ വെറുതെ ഭൂമി പതിച്ചു കൊടുക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പത്രങ്ങളിലൊക്കെ രണ്ടും മൂന്നും പേജ് പരസ്യമാണ്. ഇതിലൊന്നും ജനങ്ങള്‍ വീഴില്ല. ഭരണം മാറാന്‍ പോവുകയാണ്. ഭരണം മാറണം എന്ന് തന്നെയാണ് ജനങ്ങളുടെ ആഗ്രഹം. സ്ഥാനാര്‍ഥികളെ തീരുമാനിക്കുമ്പോള്‍ നമുക്ക് എല്ലാ സാഹചര്യങ്ങളും കണക്കിലെടുക്കാന്‍ കഴിയും.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സംബന്ധിച്ചിടത്തോളം കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത്. ആര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസിനുണ്ട്.

സ്ഥാനാര്‍ഥികള്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ ധാരാളം ആളുകള്‍ കോണ്‍ഗ്രസില്‍ ഉണ്ടാകും, യു.ഡി.എഫില്‍ ഉണ്ടാകും. കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തിലെ ഏറ്റവും ശക്തമായ പാര്‍ട്ടിയാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ എല്ലാവരും ഒരു മനസോടെ ആ സ്ഥാനാര്‍ഥിയുടെ വിജയത്തിന് വേണ്ടി ആത്മാർഥമായി രംഗത്തിറങ്ങി പ്രവര്‍ത്തിക്കും. ഏറ്റവും കൂടുതല്‍ പ്രതിസന്ധിയുണ്ടായിരിക്കുന്നത് ഇപ്പോള്‍ സി.പി.എമ്മിലാണ്, ഒരുകാലത്തും ഉണ്ടാകാത്ത നിലയില്‍. കേരളത്തിലെ സി.പി.എം ഒരു വന്‍ തകര്‍ച്ചയെ നേരിടുകയാണ്. ഓരോ നേതാക്കന്മാര്‍ പാര്‍ട്ടി വിടുകയാണ്. പ്രധാനപ്പെട്ട ആളുകള്‍ പാര്‍ട്ടി വിടുകയും പാര്‍ട്ടിക്ക് എതിരായി നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണ്.

കേരളത്തില്‍ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നു. ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ലാത്ത അവസ്ഥയാണ്. ഗുണ്ടകള്‍ നാട് മുഴുവന്‍ വിലസുകയാണ്. പൊലീസ് ഭരണത്തിന്റെ നിര്‍വീര്യതയാണ് ഇതെല്ലാം. കേരളത്തില്‍ ഒട്ടാകെ ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ ഭരണത്തിനു കീഴില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ ദ്രോഹിക്കുന്നത് ഗുണ്ടകളും സാമൂഹികവിരുദ്ധന്മാരുമാണ്. ഇവരെ നിയന്ത്രിക്കാനോ അറസ്റ്റ് ചെയ്യാനോ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാനോ പൊലീസില്ലെന്നും ചെന്നിത്തല പറഞ്ഞു.