ഭരണഘടനാ വിരുദ്ധ പരാമര്‍ശം; സജി ചെറിയാനെതിരായ അന്വേഷണത്തിന് തടയിട്ട് സർക്കാർ

ഭരണഘടനക്കെതിരായ പരാമർശത്തിൽ സജി ചെറിയാനെതിരായ അന്വേഷണത്തിന് തടയിട്ട് സർക്കാർ. ഇപ്പോൾ അന്വേഷണം വേണ്ടെന്ന് നിർദേശം. ക്രൈം ബ്രാഞ്ച് മേധാവിയെ സംസ്ഥാന സർക്കാർ ഇക്കാര്യം അറിയിച്ചു. ഇതോടെ അന്വേഷണ സംഘം രൂപീകരിക്കാനുള്ള ശ്രമത്തിൽ നിന്ന് ക്രൈം ബ്രാഞ്ച് പിന്മാറി . സജി ചെറിയാൻ അപ്പീൽ പോകും വരെ കാത്തിരിക്കാനാണ് സർക്കാർ തീരുമാനം.
സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെക്കേണ്ടെന്നാണ് ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ സിപിഎം വ്യക്തമാക്കിയത്. പരാമർശത്തിൽ ധാർമികത മുൻനിർത്തി സജി ചെറിയാൻ ഒരിക്കൽ രാജിവെച്ചതാണ്. അന്വേഷണം നടക്കട്ടെയെന്ന നിലപാടിലാണ് പാർട്ടിയുള്ളത്. കേസും തുടർനടപടികളും സംബന്ധിച്ച് നിയമോപദേശം തേടാനും തീരുമാനിച്ചിരുന്നു. ഭരണഘടനയെ അധിക്ഷേപിച്ച് മന്ത്രി സജി ചെറിയാൻ പത്തനംതിട്ട മല്ലപ്പള്ളിയിൽ പ്രസംഗിച്ചെന്ന കേസിലാണ് പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.
പൊലീസ് ഒരിക്കൽ അന്വേഷിച്ച് മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഹൈക്കോടതി അത് തള്ളുകയായിരുന്നു.ദേശീയ മഹിമയെ അനാദരിക്കുന്നത് സംബന്ധിച്ച നിയമം ചുമത്തിയാണ് കേസ്. 2022 ജൂലൈ 3ന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു സജി ചെറിയാന്റെ വിവാദ പരാമര്‍ശം.