‘ശക്തമായി തിരിച്ചടിക്കും’; പഹല്‍ഗാം ഭീകരാക്രമണത്തിൽ രാജ്നാഥ് സിങ്
ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. മറുപടി കൊടുത്തിരിക്കുമെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കുന്നുവെന്നും ആക്രമണം നടത്തിയവർ മാത്രമല്ല പിന്നിൽനിന്ന് ആസൂത്രണം ചെയ്തവരും ശിക്ഷിക്കപ്പെടുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.attack
ഭീകരാക്രമണത്തിന് പിന്നിലുള്ളവർക്ക് ശക്തമായ മറുപടി നൽകും. ഒരു പ്രത്യേക മതത്തെ ലക്ഷ്യംവച്ചുകൊണ്ടാണ് ഭീകരർ ആക്രമണം നടത്തിയത്. അതിൽ നമുക്ക് നിരവധി നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടു. സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഞാൻ ഉറപ്പ് ൻകുന്നു. ഉടൻ തന്നെ നിങ്ങൾക്ക് ഒരു ദൃഢമായ പ്രതികരണം കാണാൻ കഴിയും എന്ന് രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.
ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടന്നാണ് ഔദ്യോഗിക സ്ഥിരീകരണം. പരിക്കേറ്റ 15 പേർ ചികിത്സയിലാണ്. ഭീകരാക്രമണം നടന്ന പഹൽഗാമിലെ ബൈസരൻ വാലി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സന്ദർശിച്ചു. ഭീകരർക്കായുള്ള അരിച്ചുപെറുക്കിയുള്ള തെരച്ചിലാണ് പ്രദേശത്ത് നടക്കുന്നത്. സേനയും പൊലീസും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. കേസ് അന്വേഷിക്കുന്ന എൻഐഎ സംഘവും പഹൽഗാമിലെത്തി.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ജമ്മുകശ്മീർ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.