34 ലിറ്റര്‍ വിദേശ മദ്യവുമായി യുവതി പിടിയിൽ

എടക്കര: 34 ലിറ്റര്‍ വിദേശ മദ്യവുമായി ചുങ്കത്തറ സ്വദേശിനി എക്‌സൈസിന്റെ പിടിയിലായി. വെള്ളാരംകുന്ന് വണ്ടാളി വീട്ടില്‍ ബേബി (38) ആണ് നിലമ്പൂര്‍ എക്‌സൈസിന്റെ പിടിയിലായത്. ഇവരുടെ വീടിന്റെ പിന്‍ഭാഗത്ത് മദ്യവില്‍പന നത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ ബിജു പി. എബ്രഹാമും സംഘവും നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്. വീടിന്റെ പരിസരങ്ങളില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മദ്യ കുപ്പികള്‍. 36 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ കുപ്പികളാണ് എക്‌സൈസ് സംഘം ഇവിടെ നിന്നും കണ്ടെടുത്തത്.

അബ്കാരി നിയമം 55 എ, 55 ഐ, 13 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഘം പരിശോധനക്ക് എത്തിയ സമയം ഇവരുടെ വീടിന്റെ പിന്‍ഭാഗത്തെ ഷെഡില്‍ മദ്യ വില്‍പന നടത്തുകയായിരുന്നു. പുതുവത്സര വിപണി ലക്ഷ്യമിട്ടാണ് ഇവര്‍ ഇത്രയധികം മദ്യം സൂക്ഷിച്ചതും വില്‍പന നടത്തിയതും. ക്രിസ്മസ്, പുതുവത്സര പ്രത്യേക പരിശോധനയുടെ ഭാഗമായാണ് എക്‌സൈസ് സംഘം ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ സി.കെ. റംഷുദീന്‍, സി.ഇ.ഒ മാരായ ആബിദ്, വിഷ്ണുജിത്ത്, ഡബ്ല്യു.സി.ഇ.ഒ ഷീന എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.