37 വയസ്സിനുള്ളിൽ ഏഴ് പ്രസവം, യുവതി മരിച്ചു; ഭർത്താവിനെതിരെ പരാതിയുമായി കുടുംബം



തൃശൂർ: ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. തൃശൂർ എടക്കഴിയൂർ സ്വദേശി മുഹ്സിന (37) ആണ് മരിച്ചത്. ഭർത്താവിനെതിരെ മുഹ്സിനയുടെ കുടുംബം പരാതി നൽ‌കിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി 6നായിരുന്നു മുഹ്സിനയുടെ ഏഴാമത്തെ പ്രസവം. അവസാന പ്രസവം വീട്ടിൽ വെച്ചാണ് നടന്നത്. പ്രസവത്തിന് പിന്നാലെ മൂന്നാം ദിവസം കുഞ്ഞ് മരിച്ചു. ഇവരുടെ രണ്ട് കുട്ടികളും മുമ്പ് മരിച്ചിരുന്നു. അക്യുപങ്ചറിസ്റ്റാണ് ഭർത്താവ് ഇബ്രാഹിം. സംഭവത്തിൽ ചാവക്കാട് പൊലീസ് കേസെടുത്തു.

ഗർഭകാലത്തോ പ്രസവസമയത്തോ മുഹ്സിനക്ക് കൃത്യമായ വൈദ്യസഹായമോ വാക്സിനേഷനോ നൽകിയിരുന്നില്ലെന്ന് യുവതിയുടെ വീട്ടുകാർ പരാതിപ്പെട്ടു. ദമ്പതികൾ വ്യാജ അക്യുപങ്ചർ ചികിത്സാരീതികൾ പിന്തുടർന്നിരുന്നതായും, ഇത് കുട്ടിയുടെയും അമ്മയുടെയും ജീവൻ അപകടത്തിലാക്കിയെന്നും ആരോപണമുണ്ട്. ഒരു വർഷം മുമ്പ് മൂന്ന് വയസ്സുള്ള മകൾ മരിച്ചതും ചികിത്സ കിട്ടാതെയാണെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകർ പൊലീസിൽ പരാതി നൽകിയിരുന്നു.