നിലമ്പൂരിൽ മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു; ക്രൂരത മക്കളുടെ കൺമുന്നിൽ

പൂക്കോട്ടുംപാടം (നിലമ്പൂർ): കുടുംബതർക്കത്തെത്തുടർന്ന് മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു. കൂറ്റമ്പാറ പള്ളിക്കുന്ന് കണ്ടുങ്ങൽ പുളിക്കത്തടത്തിൽ രജിത (28) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മായിയമ്മ ശാന്തയെ പൂക്കോട്ടുംപാടം പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ ആറരയോടെ രജിതയുടെ വീട്ടിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ശാന്ത വെട്ടുകത്തി ഉപയോഗിച്ച് രജിതയെ ശരീരമാസകലം ക്രൂരമായി വെട്ടുകയായിരുന്നു. മാരമായി പരിക്കേറ്റ രജിത സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു.
രജിതയുടെ മക്കളുടെ മുന്നിൽ വെച്ചായി രുന്നു ഈ ക്രൂരകൃത്യം നടന്നത്. കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി ശാന്തയെ കസ്റ്റഡിയിലെടുക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. രജിതയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
രജിതയുടെ ഭർത്താവ് സുനിൽ ഓട്ടോ ഡ്രൈവറാണ്. സംഭവസമയത്ത് ഇയാൾ ജോലിക്ക് പോയിരിക്കുകയായിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം വ്യക്തമല്ലെന്നും പോലീസ് അന്വേഷണം ഊർജിതമാക്കിയതായും അധികൃതർ അറിയിച്ചു.
