റഫയിൽ ഇസ്രായേൽ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു; 24 മണിക്കൂറിനിടെ മരിച്ചത് 160 പേർ

Rafah

ഗസ്സ: സുരക്ഷിത മേഖലയെന്ന് തങ്ങൾ തന്നെ പറഞ്ഞ റഫയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. റഫയിലെ ടെന്റുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. റഫ, ജബലിയ തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 160 പേരാണ് മരിച്ചത്. സമീപകാലത്ത് ഒറ്റ ആക്രമണത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ട സംഭവമാണിത്. Rafah

റഫയിൽ ആക്രമണം പാടില്ലെന്ന അന്താരാഷ്ട്ര കോടതിയുടെ മുന്നറിയിപ്പ് പോലും അവഗണിച്ചാണ് ഇസ്രായേൽ രൂക്ഷമായ ആക്രമണം നടത്തുന്നത്. ആക്രമണം നടന്ന ടെന്റുകൾക്ക് സമീപം യു.എൻ കാമ്പ് പ്രവർത്തിക്കുന്നുണ്ട്. യു.എൻ കാമ്പുകൾക്ക് സമീപം ആക്രമണം നടത്തരുതെന്ന നിയമവും കാറ്റിൽപ്പറത്തിയാണ് ഇസ്രായേൽ ആക്രമണം. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു ആശുപത്രിയും റഫയിലേ പരിസരത്തോ ഇല്ലാത്തതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

2000 പൗണ്ടിന്റെ വലിയ ബോംബ് ഉപയോഗിച്ചാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഈ ബോംബ് സംബന്ധിച്ച് ഇസ്രായേലും അമേരിക്കയും തമ്മിൽ വലിയ തർക്കം നടക്കുന്നതിനിടെയാണ് ഇസ്രായേൽ ഇത് ഉപയോഗിച്ച് ആക്രമണം നടത്തിയത്. വലിയ യുദ്ധഭൂമികളിൽ മാത്രമേ ഇത് ഉപയോഗിക്കാവൂ എന്നാണ് അമേരിക്ക പോലും പറയുന്നത്. ഇത് പോലും അവഗണിച്ചാണ് ഒരു ടെന്റിന് നേരെ ഇസ്രായേൽ മാരക പ്രഹരശേഷിയുള്ള ബോംബ് ഉപയോഗിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *