യുദ്ധവ്യാപന ആശങ്കകൾ പങ്കുവെച്ച് ഏഷ്യൻ കോഓപറേഷൻ രാജ്യങ്ങളുടെ ദോഹ ഉച്ചകോടി
ദോഹ: മേഖലയിലെ യുദ്ധവ്യാപന ആശങ്കകൾ പങ്കുവെച്ച് ഏഷ്യൻ കോഓപറേഷൻ രാജ്യങ്ങളുടെ ദോഹ ഉച്ചകോടി. ഇസ്രായേൽ കൂട്ട വംശഹത്യയാണ് നടത്തുന്നതെന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്ത ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി വിമർശിച്ചു. ഇസ്രായേലിനും അന്താരാഷ്ട്ര സമൂഹത്തിനുമെതിരെ രൂക്ഷ വിമർശനമാണ് ഖത്തർ അമീർ നടത്തിയത്. കൂട്ട വംശഹത്യയാണ് ഇസ്രായേൽ നടപ്പാക്കുന്നത്. ഗസ്സയെ മനുഷ്യ വാസയോഗ്യമല്ലാത്ത മണ്ണാക്കി മാറ്റുന്നതിനുള്ള കൂട്ടക്കശാപ്പാണ് നടക്കുന്നതെന്നും അമീർ ആരോപിച്ചു. ഗസ്സക്കു പിന്നാലെ ലെബനാനിലെ നിരപരാധികളെയും കൊന്നൊടുക്കുന്ന അധിനിവേശ സേനയുടെ വ്യോമാക്രമണങ്ങളെ അമീർ അപലപിച്ചു. യുദ്ധം അവസാനിപ്പിക്കാൻ കഴിയാത്ത അന്താരാഷ്ട്ര ഏജൻസികളുടെയും ലോകരാജ്യങ്ങളുടെയും പരാജയത്തെയും അമീർ വിമർശിച്ചു.Doha
ഉച്ചകോടിയിൽ സംസാരിച്ച കുവൈത്ത് കിരീടാവകാശിയും അന്താരാഷ്ട്ര സമൂഹത്തിന്റെ നിശബ്ദതയെ വിമർശിച്ചു. ലോകത്തിന്റെ ഇരട്ടത്താപ്പാണ് ഗസ്സയിലൂടെ വ്യക്തമാവുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ഉൾപ്പെടെ 35 രാഷ്ട്ര പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുത്തു.