ചിരവൈരികളുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം

ലണ്ടൻ: ഓൾട്രഫോഡിൽ നടന്ന മാഞ്ചസ്റ്റർ ടീമുകളുടെ പോരാട്ടത്തിൽ യുണൈറ്റഡിന് രണ്ട് ഗോൾ ജയം. ബ്രയാൻ ബാവുമയുടേയും പാട്രിക് ഡൊർഗുവിന്റേയും ഗോളുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയമൊരുക്കിയത്. രണ്ട് ഗോളുകൾ മാഞ്ചസ്റ്റർ നേടിയപ്പോൾ ഓഫ് സൈഡ് കുരുക്കിൽപ്പെട്ട് അവരുടെ മൂന്ന് ഗോളുകളാണ് നിഷേധിക്കപ്പെട്ടത്.
മത്സരത്തിന്റെ ആദ്യപകുതിയിൽ പന്തടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡായിരുന്നു മുന്നിൽ. എന്നാൽ, വലകുലുക്കാൻ മാത്രം യുണൈറ്റഡിന് കഴിഞ്ഞില്ല. ആദ്യ പകുതിയിൽ രണ്ട് സുവർണാവസരങ്ങൾ ടീമിനെ തേടിയെത്തിയെങ്കിലും അതൊന്നും മുതലാക്കാൻ യുണൈറ്റഡിനായില്ല. ഹാരി മഗ്വയറിന്റെ പന്ത് ക്രോസ്ബാറിൽ തട്ടിതെറിച്ചപ്പോൾ. ബ്രുണോ ഫെർണാണ്ടസിന്റെ ഷോട്ട് ഓഫ് സൈഡായി.
രണ്ടാപകുതിയിൽ 65ാം മിനിറ്റിലാണ് മാഞ്ചസ്റ്ററിന്റെ ആദ്യ ഗോൾ വന്നത്. ആഫ്രിക്കൻനേഷൻസ് കപ്പിൽ നിന്നും തിരിച്ചെത്തിയ ബാവുമയുടെ ഷോട്ട് സിറ്റി ഗോൾകീപ്പറേയും മറികടന്ന് വലയിൽ കയറുകയായിരുന്നു. 76ാം മിനിറ്റിൽ പാട്രിക് ഡോർഗുവിന്റെ വകയായിരുന്നു രണ്ടാം ഗോൾ. സിറ്റി ഡിഫൻഡർമാരെ തന്ത്രപൂർവം മറികടന്നാണ് ഡോർഗു യുണൈറ്റഡിനായി വീണ്ടും വലകുലുക്കിയത്.
മത്സരത്തിൽ തോറ്റുവെങ്കിലും പോയിന്റ് നിലയിൽ സിറ്റി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഇന്ന് നടക്കുന്ന മത്സരത്തിൽ ആഴ്സണൽ ജയിച്ചാൽ ഒന്നാം സ്ഥാനത്തുള്ള ഗണ്ണേഴ്സുമായുള്ള സിറ്റിയുടെ പോയിന്റ് വ്യത്യാസം ഒമ്പതായി ഉയരും. 21 കളിൽ 15 ജയവുമായി 49 പോയിന്റാണ് സിറ്റിക്കുള്ളത്. 22 മത്സരങ്ങൾ കളിച്ച സിറ്റിക്ക് 43 പോയിന്റ് ആണുള്ളത്. 21 മത്സരങ്ങളിൽ 43 പോയിന്റുള്ള ആസ്റ്റൺ വില്ലയാണ് മൂന്നാമത്. 22 കളികളിൽ 35 പോയിന്റുള്ള യുണൈറ്റഡ് നാലാമതാണ്.
