ബൈക്കില്‍ പിന്‍സീറ്റ് യാത്രക്കാരുണ്ടായി എന്നതുകൊണ്ടു മാത്രം ഇന്‍ഷുറന്‍സ് തുക കുറക്കാനാകില്ല -കേരള ഹൈകോടതി



കൊച്ചി: ബൈക്കില്‍ നിയമവിരുദ്ധമായി രണ്ട് പിന്‍സീറ്റ് യാത്രക്കാരെ കയറ്റി എന്ന കാരണത്താല്‍ മാത്രം മോട്ടോര്‍ വാഹന അപകടക്കേസുകളിൽ ഇന്‍ഷുറന്‍സ് തുക കുറക്കാനാകില്ലെന്ന് കേരള ഹൈകോടതിയുടെ വിധി. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ കുറക്കുന്നതിനായി ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നതാണ് ഈ വിധി.

ബൈക്കില്‍ രണ്ട് പിന്‍സീറ്റ് യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നത് മോട്ടോര്‍ വാഹന നിയമത്തിന്‍റെ ലംഘനമാണെങ്കിലും, ഇതു തന്നെയാണ് അപകടത്തിലേക്ക് നയിച്ച കാരണമെന്ന് തെളിയിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ബാധ്യതയുണ്ട്. അത്തരം തെളിവുകളില്ലാത്തപക്ഷം നഷ്ടപരിഹാര തുക കുറക്കാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.

മറ്റൊരു വാഹനത്തിന്‍റെ അശ്രദ്ധ മൂലമാണ് അപകടം നടന്നതെന്ന് വ്യക്തമായാൽ, ബൈക്കിലെ യാത്രക്കാരുടെ എണ്ണം നോക്കി മാത്രം നഷ്ടപരിഹാരം വെട്ടിക്കുറക്കുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ നിരീക്ഷിച്ചു. 2011ല്‍ നടന്ന ഒരു അപകടവുമായി ബന്ധപ്പെട്ട അപ്പീലിലാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.