ഹിന്ദുഐക്യം അനിവാര്യം; സുകുമാരൻ നായരെ തള്ളിപ്പറയാനില്ല -വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: രാജ്യത്ത് ഹിന്ദുഐക്യം അനിവാര്യമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേവലം നായർ-ഈഴവ ഐക്യമല്ല എസ്.എൻ.ഡി.പി മുന്നോട്ടുവെച്ചത്. നായാടി മുതൽ നസ്രാണി വരെയുള്ള ഐക്യമാണ് എസ്.എൻ.ഡി.പിയുടെ ലക്ഷ്യം. ഇതിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഇക്കാര്യം സുകുമാരൻ നായരോട് സംസാരിച്ചപ്പോൾ പോസിറ്റീവായാണ് പ്രതികരിച്ചത്. ചർച്ചകൾക്കായി തുഷാർ എത്തുന്നതിനേയും സ്വാഗതം ചെയ്തു. എന്നാൽ, ഇതിനിടയിലാണ് അപ്രതീക്ഷിതമായി ഐക്യത്തിൽ നിന്ന് പിന്മാറികൊണ്ടുള്ള സുകുമാരൻ നായരുടെ പ്രസ്താവന വന്നത്. പക്ഷേ സുകുമാരൻ നായർ അങ്ങനെയൊരു തീരുമാനമെടുത്തുവെന്ന് താൻ കരുതുന്നില്ല. ഇതിന്റെ പേരിൽ ആരും സുകുമാരൻ നായരെ കുറ്റപ്പെടുത്തരുത്. അദ്ദേഹത്തെ തള്ളിക്കളയാൻ എസ്.എൻ.ഡി.പി യോഗത്തിന് കഴിയില്ല.
താൻ കാറിൽ കയറിയതിന്റെ പേരിൽ വലിയ വിമർശനങ്ങൾ എല്ലാവരും ഉയർത്തിയപ്പോൾ തനിക്ക് വേണ്ടി രംഗത്ത് വന്നത് സുകുമാരൻ നായരാണ്. നായർ സമുദായത്തോട് എസ്.എൻ.ഡി.പിക്ക് മുസ്ലിം വിരോധമില്ല. മുസ്ലിം ലീഗിനോടാണ് എതിർപ്പ്. അത് താൻ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
മുസ്ലിം വിരോധിയാക്കി തന്നെ കത്തിച്ച് കളയാനാണ് നീക്കം നടക്കുന്നത്. ചാനലുകൾ തന്റെ പ്രസ്താവന റേറ്റിങ്ങിനായി ഉപയോഗിക്കുന്നുവെന്നും വെള്ളപ്പാള്ളി നടേശൻ പറഞ്ഞു.
