ബേപ്പൂരിൽ പി.വി അൻവർ തന്നെയാണ് സ്ഥാനാർഥിയെന്ന് സണ്ണി ജോസഫ്



കോഴിക്കോട്: ബേപ്പൂരില്‍ സ്ഥാനാർഥിയാകണമെന്ന പി.വി അന്‍വറിന്റെ ആവശ്യത്തിന് യു.ഡി.എഫിന്‍റെ പിന്തുണ. നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പി.വി അൻവർ സ്ഥാനാർഥിയാകുമെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് സ്ഥിരീകരിച്ചു. അൻവർ ബേപ്പൂരിൽ ജയിച്ച് എം.എൽ.എ ആകുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.

ബേപ്പൂരിൽ നേരത്തേ അനൗദ്യോഗിക പ്രചാരണ പ്രവർത്തനങ്ങൾ പി.വി അൻവർ ആരംഭിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് സണ്ണിജോസഫ് മറുപടി പറഞ്ഞത്. സി.പി.എമ്മിന്‍റെ ശക്തികേന്ദ്രത്തിൽ മത്സരിക്കാനാണ് അൻവർ ഒരുങ്ങുന്നത്. ഇതോടെ ബേപ്പൂരില്‍ മന്ത്രി മുഹമ്മദ് റിയാസിനെ നേരിടാന്‍ അന്‍വര്‍ തന്നെ എത്തുമെന്ന് ഉറപ്പായിരിക്കയാണ്. സി.പി.എമ്മിന്റെ നെടുംകോട്ടകളില്‍ ഒന്നായി അറിയപ്പെടുന്ന ബേപ്പൂരില്‍ പി.വി അന്‍വറും മുഹമ്മദ് റിയാസും തമ്മിലുള്ള ഏറ്റുമുട്ടുമ്പോൾ വരുന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി ബേപ്പൂർ മാറും.

മതമേലധ്യക്ഷന്മാരേയും പൗരപ്രമുഖരേയും നേരില്‍ കണ്ട് പിന്തുണ തേടുകയാണ് അന്‍വര്‍. ലീഗ് നേതാവ് എം.സി മായിന്‍ ഹാജി ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അന്‍വർ നേരിട്ട് കണ്ട് പിന്തുണ തേടി. മന്ത്രി മുഹമ്മദ് റിയാസിനെതിരെ അന്‍വറിലൂടെ ശക്തമായ മത്സരം കാഴ്ചവെക്കാമെന്നാണ് യു.ഡി.എഫിന്‍റഎ കണക്കുകൂട്ടല്‍.

ഭരണവിരുദ്ധവികാരമുണ്ടായാല്‍ അത് പ്രതിഫലിക്കുന്ന മണ്ഡലമാകും ബേപ്പൂർ. അത് മുതലെടുക്കാന്‍ അന്‍വറിന് കഴിയുമെന്നാണഅ യു.ഡി.എഫ് പ്രതീക്ഷ.. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് 28,747 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ച് മണ്ഡലമാണ് ബേപ്പൂർ. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡിഎ.ഫിന് വലിയ നേട്ടമുണ്ടാക്കാനായി.