അതിർത്തിയിലെ എക്സൈസ് ചെക്ക് പോസ്റ്റ് മാറ്റില്ല

പുതിയ കണ്ടെയ്നർ സ്ഥാപിക്കാൻ വഴിക്കടവ് ആനമറിയിലെ എക്സൈസ് ചെക്ക് പോസ്റ്റിലെ പഴയ കണ്ടെയ്നർ മാറ്റുന്നു
നിലമ്പൂർ: കേരള-തമിഴ്നാട് അതിർത്തിയായ വഴിക്കടവ് ആനമറിയിലെ എക്സൈസ് ചെക്ക് പോസ്റ്റ് മാറ്റേണ്ടെന്ന് തീരുമാനം. എക്സൈസ് ചെക്ക് പോസ്റ്റ് വഴിക്കടവ് ആർ.ടി.ഒ ചെക്ക് പോസ്റ്റിന് സമീപം കെ.എൻ.ജി റോഡിലേക്ക് മാറ്റാൻ ഒരുക്കം നടത്തിയിരുന്നു. ചെക്ക് പോസ്റ്റ് താഴേക്ക് മാറ്റുന്നതോടെ ആനമറി-പൂവ്വത്തിപൊയിൽ മിനി ബൈപാസ് റോഡ് വഴി ലഹരികടത്തിന് വഴിയൊരുക്കുമെന്ന് ചൂണ്ടിക്കാണിച്ച് ശനിയാഴ്ച ‘മാധ‍്യമം’ റിപ്പോട്ട് നൽകിയിരുന്നു. ഇതേതുടർന്ന് വഴിക്കടവ് ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ യോഗം ചേരുകയും ചെക്ക് പോസ്റ്റ് താഴേക്ക് മാറ്റുന്നത് പ്രായോഗികമല്ലെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു.
ഇതോടെ ചെക്ക് പോസ്റ്റ് നിലവിൽ പ്രവർത്തിക്കുന്ന ആനമറിയിൽ തന്നെ കൂടുതൽ സൗകര‍്യം ഒരുക്കി പ്രവർത്തിക്കാൻ തീരുമാനിച്ചു. കാലപഴക്കം മൂലം അപകടകരമായ നിലവിലെ കണ്ടെയ്നറിന് പകരം പുതിയത് സ്ഥാപിക്കും. പത്ത് വർഷത്തോളം പഴക്കം ചെന്ന കണ്ടെയ്നർ മാറ്റുന്ന പ്രവൃത്തി തുടങ്ങി. പുതിയ കണ്ടെയ്നർ സ്ഥാപിക്കാൻ ഇവിടെ കെ.എൻ.ജി റോഡരികിലെ മൺതിട്ടകൾ മാറ്റുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. കൂടുതൽ സൗകര‍്യം ഒരുക്കിയാണ് പുതിയ കണ്ടെയ്നർ സ്ഥാപിക്കുക. ഇൻസ്പെക്ടർ ഉൾപ്പടെ ഒരേ സമയം ആറ് ജീവനക്കാരാണ് കണ്ടെയ്നറിൽ താമസിച്ച് ചെക്ക് പോസ്റ്റിൽ ജോലി ചെയ്യുന്നത്. ഇവരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് പുതിയ കണ്ടെയ്നർ സ്ഥാപിക്കുന്നത്.
