ജിമ്മുകളിൽ പരിശോധന കർശനമാക്കണം -മനുഷ്യാവകാശ കമീഷൻ
ന്യൂഡൽഹി: ജിമ്മുകൾക്കും ഫിറ്റ്നസ് സെന്ററുകൾക്കും നോട്ടീസയച്ച് ദേശീയ മനുഷ്യാവകാശ കമീഷൻ. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര യുവജനകാര്യാ മന്ത്രാലയത്തിനുമാണ് കമീഷൻ നോട്ടീസ് അയച്ചത്. ജിമ്മുകളിലെ ആരോഗ്യകരമല്ലാത്ത നടപടികൾക്ക് എതിരെയാണ് കമീഷന്റെ ഈ നീക്കം.
ജിമ്മുകളിൽ നിന്നും വ്യാപകമായ പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് ഇത്തരമൊരു നടപടി. രാജ്യത്തെ പല ജിമ്മുകളിലും ലൈംഗിക പീഡനം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങൾ നടക്കുന്നതായിട്ടുള്ള പരാതികൾ മനുഷ്യാവകാശ കമ്മിഷന് ലഭിച്ചെന്ന് കമീഷൻ അംഗം പ്രിയങ്ക് കനുങ്കേ വ്യക്തമാക്കി. ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളുമായി ബന്ധപ്പെട്ട നിയമങ്ങളും മാർഗനിർദേശങ്ങളും സംബന്ധിച്ച വിവരങ്ങൾ കൈമാറണം എന്നാണ് കമീഷന്റെ നിർദേശം.
ദിവസങ്ങൾക്ക് മുമ്പ് ഉത്തർപ്രദേശിലെ മിർസാപൂരിൽ ജിം കേന്ദ്രീകരിച്ച് നിരവധി സ്ത്രീകളെ ലൈംഗിക ആവശ്യങ്ങൾക്കും മറ്റുമായി ഉപയോഗിച്ചെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് മനുഷ്യാവകാശ കമീഷന്റെ ഇടപെടൽ.
