'മുസ്‌ലിം വിരോധം വിശ്വാസികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന സംഘ്പരിവാർ ഏജന്റെന്ന് സംശയം'; മാർ ആൻഡ്രൂസ് താഴത്തിനെതിരെ അൽമായ മുന്നേറ്റം



കൊച്ചി: സീറോ മലബാർ സഭയുടെ കുർബാന തർക്കത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് പറഞ്ഞ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെതിരെ അൽമായ മുന്നേറ്റം. ആൻഡ്രൂസ് താഴത്ത് സംഘപരിവാർ ഏജന്റാണോ എന്ന് സംശയമുണ്ടെന്ന് അൽമായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരൻ പറഞ്ഞു. ആൻഡ്രൂസ് മുസ്‌ലിം വിരോധം വിശ്വാസികളിൽ അടിച്ചേൽപ്പിക്കുകയാണ്. കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ വർഗീയ പരാമർശം നടത്തുന്ന ആൻഡ്രൂസ് മണിപ്പൂരിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ക്രിസ്ത്യൻ സമൂഹം നേരിട്ട പീഡനങ്ങൾക്കെതിരെ ബി.ജെ.പി ഭരണകൂടത്തെ വിമർശിച്ചിട്ടില്ലെന്നും അൽമായ മുന്നേറ്റം കുറ്റപ്പെടുത്തി.

ക്രൈസ്തവരിൽ വർഗീയത സൃഷ്ട്ടിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ടെന്ന് ആൻഡ്രൂസ് താഴത്ത് ദീപികക്ക് നൽകിയ അഭിമുഖത്തിലാണ് പറഞ്ഞത്. ഇത്തരം സംഘടനകൾ ശക്തമായി നിരീക്ഷിക്കണമെന്നും ഓരോ വർഷം കൂടുമ്പോഴും കേരളത്തിലടക്കം തീവ്രവാദ സംഘടനകൾ സജീവമാകുന്നുണ്ടെന്നും അഭിമുഖത്തിൽ ആൻഡ്രൂസ് താഴത്തിൽ പറഞ്ഞു.

എന്നാൽ സീറോ മലബാർ സഭയുടെ ആരാധനാക്രമത്തെകുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ ഔദ്യോഗികമായി പ്രതികരണങ്ങൾ നടത്തേണ്ടത് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലാണെന്നിരിക്കെ സി.ബി.സി.ഐ പ്രസിഡന്റ് എന്ന നിലയിൽ ആൻഡ്രൂസിന്റെ ഇടപെടൽ അതിരുവിടുന്നു എന്നായിരുന്നു അൽമായ മുന്നേറ്റത്തിന്റെ പ്രതികരണം. ആറരലക്ഷം വിശ്വാസികളെയും 490ലധികം വരുന്ന വൈദീകരെയും അപമാനിക്കുന്ന ആൻഡ്രൂസ് താഴത്തിനെ എറണാകുളം അതിരൂപതയിലെ പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന് മുന്നറിയിപ്പും അൽമായ മുന്നേറ്റം നൽകുന്നുണ്ട്. അതേസമയം അൽമായ മുന്നേറ്റത്തിന്റെ ആരോപണങ്ങളിൽ പ്രതികരിക്കാനില്ലെന്ന് സഭാ നേതൃത്വം വ്യക്തമാക്കി.