അർജന്റീന പ്രതിരോധ മതിൽ ഒടമെൻഡി വിരമിച്ചു

ബ്വേനസ് എയ്റിസ്: അർജന്റീനയുടെ മധ്യനിര താരം നികോളസ് ഒടമെൻഡി രാജ്യാന്തര ഫുട്ബാളിൽ നിന്നും പടിയിറങ്ങി. ലോകകപ്പ് ഫൈനലിൽനിന്നും ടീം തോറ്റ് നാട്ടിലെത്തിയതിനു പിന്നാലെയാണ് മാഞ്ചസ്റ്റർ സിറ്റി മുൻ സെൻറർ ബാക്ക് കൂടിയായ ഒടമെൻഡിയുടെ വിരമിക്കൽ പ്രഖ്യാപനം. 17 വർഷക്കാലമായി അർജന്റീന പ്രതിരോധ നിരയുടെ കടിഞ്ഞാൺ കൈയിലേന്തിയ താരമായ ഒടമെൻഡി തന്റെ 38ാം വയസ്സിലാണ് ദേശീയ ടീം കുപ്പായമഴിക്കുന്നത്. 2009ലായിരുന്നു ദേശീയ ടീമിലെ അരങ്ങേറ്റം. തുടർന്ന് 139 മത്സരങ്ങളിൽ ആൽബിസെലസ്റ്റയുടെ പ്രതിരോധം ഭരിച്ചു. ഡീഗോ മറഡോണ പരിശീലകനായിരിക്കെയാണ് ദേശീയ ടീമിലേക്ക് ആദ്യ വിളിയെത്തുന്നത്. 2010 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും ലോകകപ്പിലും പ്രതിരോധ നിരയിൽ യുവതാരമായി സാന്നിധ്യമറിയിച്ചു. വിഖ്യാത താരം മാർട്ടിൻ ഡെമിഷെലിസിനൊപ്പമായിരുന്നു തുടക്കം. 2014 ലോകകപ്പ് ടീമിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ, 2018ൽ ജോർജ് സാംപോളി പരിശീലകനായിരിക്കെ ടീമിലെത്തി. പിന്നാലെ, ലയണൽ സ്കലോണിയുടെ ടീമിൽ പ്രതിരോധത്തിലെ കരുത്തുറ്റ മതിലായി ഒടമെൻഡി പാകപ്പെട്ടു. തുടർന്നുള്ള കോപ അമേരിക്ക-ലോകകപ്പ് കിരീട നേട്ടങ്ങളിൽ നിർണായക സാന്നിധ്യമായിരുന്നു. ഇത്തവണ ലോകകപ്പ് ഫൈനലിലും കളത്തിലിറങ്ങിയാണ് ബൂട്ടഴിക്കുന്നത്. അഞ്ചു വർഷത്തോളം മാഞ്ചസ്റ്റർ സിറ്റി താരമായിരുന്ന ഒടമെൻഡി, ശേഷം ബെൻഫികയിലായിരുന്നു. ഇപ്പോൾ റിവർേപ്ലറ്റിലൂടെ സ്വന്തം നാട്ടിലെത്തിയതിനു പിന്നാലെയാണ് വിരമിക്കൽ തീരുമാനം.
