രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് ജമ്മു കശ്മീർ; ബംഗാളിനെ തകർത്ത് ആദ്യ ഫൈനലിന്

കല്ല്യാണി (പ. ബംഗാൾ): രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കശ്മീരിന് ചരിത്ര ഫൈനൽ. സെമിഫൈനലിൽ പശ്ചിമ ബംഗാളിനെ ആറു വിക്കറ്റിന് തോൽപിച്ചായിരുന്നു ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ​സുപ്രധാന ടൂർണമെന്റിന്റെ കലാശപ്പോരാട്ടത്തിലേക്ക് ജമ്മു കശ്മീരും ഇടം നേടിയത്. കർണാടക-ഉത്തരഖണ്ഡ് മത്സരത്തിലെ വിജയികളാവും ഫൈനലിൽ ജമ്മുവിന്റെ എതിരാളികൾ.

ബംഗാളിലെ കല്ല്യാണിയിൽ നടന്ന ഫൈനലിൽ ഒന്നാം ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ജമ്മു കശ്മീർ, രണ്ടാം ഇന്നിങ്സിൽ ബംഗാളിലെ 99 റൺസിൽ പുറത്താക്കിയാണ് കളിയിൽമേധാവിത്വം സ്ഥാപിച്ചത്.

സ്കോർ ചുരുക്കത്തിൽ

ബംഗാൾ 328 & 99; ജമ്മു ആന്റ് കശ്മീർ : 302 & 126/4.

ഇരു ഇന്നിങ്സിലുമായി ഒമ്പത് വിക്കറ്റും ബാറ്റിങ്ങിനിറങ്ങിയപ്പോൾ ഒന്നാം ഇന്നിങ്സിൽ 42റൺസും നേടിയ ആഖിബ് നഖ്വിയുടെ മിന്നും പ്രകടനമാണ് ജമ്മുവിന് ചരിത്ര ​യാത്രക്ക് അടിത്തറ പാകിയത്.

1960 മുതൽ രഞ്ജി ട്രോഫിയിൽ ഭാഗമായ ജമ്മു കശ്മീർ 2013 സീസണിലാണ് ആദ്യമായി നോക്കൗട്ട് റൗണ്ടിൽ ഇടം നേടുന്നത്. കഴിഞ്ഞ സീസണിൽ ക്വാർട്ടറിൽ പുറത്താവയർ, ഈ സീസണിൽ സെമിയിലെത്തി ചരിത്രം കുറിച്ചു. ഇപ്പോൾ, മിന്നും പ്രകടനവുമായി കാലശപ്പോരാട്ടത്തിലും ഇടം നേടിയാണ് കശ്മീർ താഴ്വരയെ ഇന്ത്യൻ ക്രിക്കറ്റിലെ പുതു പറുദീസയായി അടയാളപ്പെടുത്തുന്നത്.

പശ്ചിമ ബംഗാളിനായി ഒന്നാം ഇന്നിങ്സിൽ മുഹമ്മദ് ഷമി എട്ടു വിക്കറ്റ് വീഴ്ത്തി മിന്നും പ്രകടനം കാഴ്ചവെച്ചുവെങ്കിലും ബാറ്റിങ്ങിൽ ടീം തകർന്നത് തിരിച്ചടിയായി. രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റും വീഴ്ത്തിയ ഷമി രണ്ട് ഇന്നിങ്സിലുമായി ഒമ്പത് വിക്കറ്റുകളാണ് ഒരു മത്സരത്തിൽ സ്വന്തംപേരിലാക്കിയത്.