ഖമനയി കൊല്ലപ്പെട്ടു? അവകാശവാദവുമായി ഇസ്രയേൽ ഉദ്യോഗസ്ഥൻ; വാർത്ത തള്ളി ഇറാൻ

ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയി കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്രയേൽ ഉദ്യോഗസ്ഥൻ. വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഖമനയിയുടെ മൃതദേഹം കണ്ടെത്തിയതായി മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. എന്നാൽ ഇറാൻ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഖമനയി കൊല്ലപ്പെട്ടെന്ന വാർത്തകൾ ഇറാൻ നിഷേധിച്ചു. ഇറാൻ ജനതയെ മാനസികമായി തകർക്കാനുള്ള ശത്രുക്കളുടെ ശ്രമമെന്ന് സർക്കാർ വക്താവ് പറഞ്ഞു.
നേരത്തെ ഇസ്രയേൽ മാധ്യമങ്ങൾ ഖമനയി കൊല്ലപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്തെങ്കിലും ഇറാൻ ഇത് തള്ളിയിരുന്നു. ഖമനയിയും ഇറാൻ പ്രസിഡന്റും സുരക്ഷിതമായിരിക്കുന്നതായി വിദേശകാര്യമന്ത്രാലയം വ്യക്തമക്കിയിരുന്നു. എന്നാൽ ഖമനയി കൊല്ലപ്പെട്ടെന്നും ഇതിന്റെ നിരവധി സൂചനകൾ ലഭിച്ചെന്നും ഇറാൻ ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടിരുന്നു.
അതേസമയം ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ കമാൻഡർ ജനറൽ മുഹമ്മദ് പക്പൂർ കൊല്ലപ്പെട്ടിരുന്നു. ഇറാനിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാളായ പാക്പൂർ 260 ദിവസമാണ് ഐആർജിസി കമാൻഡറായിരുന്നത്. മുൻ കമാൻഡർ ഹുസൈൻ സലാമിയുടെ വധത്തെ തുടർന്നാണ് പാക്പൂരിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്.
