‘മക്കത്തായം, ഭാര്യത്തായം..’ വിമർശനം കനത്തു; പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ മത്സരിപ്പിക്കില്ല
കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിനെതിരെ പാർട്ടിക്കകത്ത് രൂക്ഷ വിമർശനം. ഇതേതുടർന്ന് ഇവരെ മാറ്റി പകരം പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ സ്ഥാനാർഥിയായേക്കും.
എം.വി. ഗോവിന്ദനാണ് നിലവിൽ തളിപ്പറമ്പ് എം.എൽ.എ. പാർട്ടിയുടെ ഉറച്ച സീറ്റായ ഇവിടെ അദ്ദേഹത്തിന്റെ ഭാര്യയെ നിർത്താനുള്ള കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് യോഗ തീരുമാനം വ്യാപകവിമർശനത്തിനാണ് ഇടയാക്കിയത്. സമൂഹമാധ്യമങ്ങളിലടക്കം അണികളും അനുഭാവികളും തുറന്നടിച്ചു. ‘ഞാനും അപ്പനും സുഭദ്രാമ്മയും തീരുമാനിക്കും; മക്കത്തായം, മരുമക്കത്തായം, ഭാര്യത്തായം..’ എന്നടക്കമുള്ള പരിഹാസവും സെൽഫ് ഗോൾ ആരോപണവും ഉയർന്ന പശ്ചാത്തലത്തിലാണ് പാർട്ടി പുനരാലോചനക്ക് ഒരുങ്ങുന്നത്. വിഷയത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമതീരുമാനം എടുക്കും.
ആന്തൂർ നഗരസഭ മുൻ ചെയർപേഴ്സൻ കൂടിയാണ് പി.കെ. ശ്യാമള. ഇവർ ചെയർപേഴ്സനായിരിക്കേയാണ് ആന്തൂരിലെ കൺവെൻഷൻ സെന്ററിന് കെട്ടിട ലൈസൻസ് കൊടുക്കാത്തതിനെ തുടർന്ന് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തത്. ഇതിൽ ആരോപണവിധേയയായ ശ്യാമള പാർട്ടിയിലും പുറത്തും ഏറെ ഒറ്റപ്പെട്ടിരുന്നു. ശ്യാമളക്കെതിരെ കടുത്ത നിലപാടാണ് അന്ന് പല മുതിർന്ന അംഗങ്ങളും കൈക്കൊണ്ടത്. സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയും ശ്യാമളക്കെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു.
അതിനിടെ, കണ്ണൂർ ജില്ലയിലെ തന്നെ പാർട്ടിയുടെ മറെറാരു ഉറച്ച സീറ്റായ മട്ടന്നൂരിനെ ചൊല്ലിയും വിവാദം കനക്കുകയാണ്. ഈ സീറ്റിന് അവകാശവാദമുന്നയിച്ച സിറ്റിങ് എം.എൽ.എ കെ.കെ. ശൈലജയെ തള്ളി സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ മുൻമന്ത്രി കെ.കെ. ശൈലജയെ തള്ളി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെയാണ് പാർട്ടി പരിഗണിച്ചത്. പകരം, ശൈലജക്ക് പേരാവൂരാണ് നൽകിയത്. ഇവിടെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സിറ്റിങ് സീറ്റാണ്.
2011ൽ ശൈലജയും സണ്ണിജോസഫും പേരാവൂരിൽ നേർക്കുനേർ ഏറ്റുമുട്ടിയിരുന്നു. അന്ന് 3,440 വോട്ടുകൾക്കാണ് ശൈലജ പരാജയപ്പെട്ടത്. പേരാവൂരിൽ ശൈലജക്ക് മൂന്നാം മത്സരമാണ്. 2006ൽ കോൺഗ്രസിലെ എ.ഡി. മുസ്തഫയെ 9,099 വോട്ടിന് പരാജയപ്പെടുത്തി ജയിച്ചു. ആ വിജയം ആവർത്തിക്കാനാണ് 2011ൽ വീണ്ടും മത്സരിച്ചത്. മൂന്നാമൂഴവുമായി ഇത്തവണയുമെത്തുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ചു തവണ മത്സരിച്ച ശൈലജ നാലു ജയങ്ങളോടെ 20 വർഷം ജനപ്രതിനിധിയായി. 1996ലും 2016ലും കൂത്തുപറമ്പിലും 2006ൽ പേരാവൂരിലുമാണ് ജയം. മട്ടന്നൂരിൽ കഴിഞ്ഞ തവണ 60,963 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിലും വിജയിച്ചു. നിയമസഭയിൽ ആറാമത്തെ മത്സരമാണ് പേരാവൂരിലേത്. വടകര ലോക്സഭയിലേത് ഉൾപ്പെടെ ഏഴാമത് മത്സരവും.
പേരാവൂരിൽ സണ്ണി ജോസഫിന് നാലാമൂഴമാണ്. 2011 മുതൽ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നു. സംസ്ഥാന രാഷ്ട്രീയത്തിലെ രണ്ട് പ്രമുഖർ ഏറ്റുമുട്ടുന്നതോടെ പേരാവൂരിൽ ഇത്തവണ മത്സരം കനക്കുമെന്നുറപ്പ്.
