കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ 18കാരനെ ക്രൂരമായി മർദിച്ച സംഭവം; രണ്ട് പ്രതികൾ കൂടി പിടിയിൽ

കൊല്ലം: കൊല്ലം മരുത്തടിയിൽ ഉത്സവത്തിനിടെ 18കാരനെ ക്രൂരമായി മർദിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ. ഒന്നാം പ്രതി വിമൽരാജ്, രണ്ടാം പ്രതി സനിൽ കുമാർ എന്നിവരാണ് പിടിയിലായത്. നേരത്തെ രണ്ട് പ്രതികൾ അറസ്റ്റിലായിരുന്നു. പരിക്കേറ്റ ഹരികൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലാണ്.
കഴിഞ്ഞ ദിവസമാണ് മരുത്തടി ക്ഷേത്രോത്സവത്തിനിടെ 18കാരന് ക്രൂരമർദനമേറ്റത്. മദ്യപസംഘമാണ് ഹരികൃഷ്ണനെ മർദിച്ചത്. ഹരികൃഷ്ണനെ തടികൊണ്ട് തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. പരിപാടിക്കിടെ ഹരികൃഷ്ണനുമായി പ്രശ്നമുണ്ടാക്കിയ മദ്യപസംഘം പിന്നീട് കൂട്ടമായെത്തി ക്രൂരമായി മർദിക്കുകയായിരുന്നു. തലയ്ക്ക അടിയേറ്റ ഹരികൃഷ്ണൻ ഉടൻ ബോധരഹിതനായി വീണു.
സംഭവത്തിൽ രണ്ടുപേരെ ശക്തികുളങ്ങര പൊലീസ് നേരത്തെ പിടികൂടിയിരുന്നു. സുനിൽ,രതീഷ് എന്നിവരാണ് പിടിയിലായത്. ഇവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. സ്ഥലത്ത് മദ്യപസംഘത്തിൻറെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാരും പരാതിപ്പെടുന്നു. അടൂർ ഗവ. പോളിടെക്നിക്കിലെ വിദ്യാർഥിയാണ് പരിക്കേറ്റ ഹരികൃഷ്ണൻ.
