'മത്സരിക്കും, അതിനെന്താണ് കുഴപ്പം'; കണ്ണൂരിൽ മത്സരിക്കുമെന്ന് കെ. സുധാകരൻ
കണ്ണൂർ: നിയമസഭ തെരഞ്ഞടുപ്പിൽ കണ്ണൂരിൽ മത്സരിക്കുമെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ കെ. സുധാകരൻ. കണ്ണൂരിൽ മത്സരിക്കാനുള്ള താൽപ്പര്യം സുധാകരൻ നേരത്തെ പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള സ്ക്രീനിങ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് സുധാകരൻ സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്.
‘110 ശതമാനം മത്സരിക്കും അതിനെന്താണ് കുഴപ്പം. കണ്ണൂരിൽ കെ. സുധാകരൻ ഉണ്ടാകും. മത്സരിക്കും’ എന്നാണ് സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. നിലവിൽ കണ്ണൂരിന്റെ എം.പിയാണ് സുധാകരൻ. എം.പിമാർ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കേണ്ടത് ഹൈക്കമാന്റാണ്. എന്നാൽ ഹൈക്കമാന്റ് തീരുമാനം വരുന്നതിന് മുമ്പേയാണ് സുധാകരന്റെ പ്രഖ്യാപനം.
കെ. സുധാകരന് പകരം ആര് മത്സരിക്കും എന്നുള്ള ചർച്ചകൾ നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അമൃത രാമകൃഷ്ണൻ, ടി.ഒ മോഹനൻ എന്നിവരുടെ പേരുകളാണ് സ്ഥാനാർഥി ചർച്ചയിൽ ഉയർന്നു വന്നത്. എന്നാൽ സുധാകരന്റെ പ്രഖ്യാപനം വന്നതോടെ കണ്ണൂരിലെ സ്ഥാനാർഥി പ്രഖ്യാപനം കോൺഗ്രസിനെ പ്രശ്നത്തിലാക്കിയേക്കും. എം.പിമാർ മത്സരിക്കുന്നതിനെക്കുറിച്ചുള്ള പാർട്ടി തീരുമാനം വന്നതിന് ശേഷം മാത്രമേ സുധാകരന്റെ സ്ഥാനാർഥിത്വം ഉറപ്പിക്കാൻ കഴിയുള്ളു.
