സ്വതന്ത്രനാകുമോ, കെ. സുധാകരന്‍റെ മനസ്സിലെന്ത്? 12ന് മാധ്യമങ്ങളെ കാണും; കോൺഗ്രസ് പട്ടിക ഉടൻ



തിരുവനന്തപുരം: കടുത്ത സമ്മർദത്തിനിടയിലും കണ്ണൂരിൽ മത്സരിക്കണമെന്ന തന്‍റെ ആവശ്യം ഹൈകമാൻഡ് തള്ളിയതോടെ മുതിർന്ന നേതാവ് കെ. സുധാകരന്‍റെ അടുത്ത നീക്കം എന്താകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് സുധാകരൻ മാധ്യമങ്ങളെ കാണുമെന്ന വാർത്ത കൂടി പുറത്തുവന്നത് പലവിധ അഭ്യൂഹങ്ങൾക്കിടയാക്കി.

സ്ഥാനാർഥി പട്ടികയിൽനിന്ന് തഴഞ്ഞതിൽ കടുത്ത അതൃപ്തിയിലാണ് സുധാകരൻ. അടുത്ത നീക്കമെന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സുധാകരന്‍റെ പിടിവാശിയെ തുടർന്നാണ് കോൺഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകിയത്. ഇന്ന് പുലർച്ചെ വരെ നടത്തിയ ചർച്ചക്കൊടുവിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കേണ്ടെന്ന് കോൺഗ്രസ് ഹൈകമാൻഡ് നിലപാട് കടുപ്പിച്ചത്. കോന്നിയിൽ ആറ്റിങ്ങൽ എം.പിയായ അടൂർ പ്രകാശും മത്സരിക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നു. കണ്ണൂരിൽ മുൻ കോർപറേഷൻ മേയറായിരുന്ന ടി.ഒ. മോഹനൻ കോൺഗ്രസിന്റെ സ്ഥാനാർഥിയാകും. കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലിനെ മത്സരിപ്പിക്കാനാണ് തീരുമാനം.

സുധാകരൻ സ്വതന്ത്രനായി മത്സരിക്കുന്നത് ആലോചിക്കുന്നതായി വിവരമുണ്ട്. കോൺഗ്രസ് പ്രവർത്തക സമിതിയിൽനിന്ന് രാജിവെക്കുമെന്നും സൂചനകളുണ്ട്. സുധാകരനെ അവഗണിക്കുന്നത് മലബാർ മേഖലയിലും കേരളത്തിലുടനീളവും കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് നേതൃത്വം ഭയപ്പെടുന്നുണ്ട്. ഇതിനിടെയാണ് സുധാകരൻ ഉച്ചക്ക് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചത്. മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതിനിടെയാണ് സുധാകരൻ മാധ്യമങ്ങളെ കാണുന്നതും.

കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം ചെയ്തിട്ടില്ല. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ കടുത്ത നിലപാടാണ് ഒടുവിൽ എം.പിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിൽ എത്തിച്ചത്. പട്ടിക വൈകുന്നത് പ്രവർത്തകർക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ അർധ രാത്രി പ്രത്യേക യോഗം ചേർന്നാണ് പട്ടിക അന്തിമമാക്കിയത്. ഉച്ചക്കു മുമ്പായി പട്ടിക പുറത്തുവിടുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.

യു.ഡി.എഫിൽ കോൺഗ്രസ് 95ഉം മുസ്‍ലിം ലീഗ് 27ഉം കേരള കോണ്‍ഗ്രസ് എട്ടും സീറ്റുകളിലാണ് ഇത്തവണ മത്സരിക്കുന്നത്. കേരള കോൺഗ്രസ് ഇടുക്കി, ഏറ്റുമാനൂര്‍ സീറ്റുകള്‍ ഒരു തവണത്തേക്ക് കോണ്‍ഗ്രസിന് വിട്ടുനല്‍കിയതുകൊണ്ടാണ് പാർട്ടിക്ക് രണ്ട് സീറ്റുകൾ കൂടുതൽ ലഭിച്ചത്. തൃക്കരിപ്പൂര്‍ സീറ്റ് കോൺഗ്രസ് കാഞ്ഞങ്ങാടുമായി വെച്ചുമാറി. മട്ടന്നൂരിന് പകരം പയ്യന്നൂർ വാങ്ങിയ ആർ.എസ്.പി സ്ഥാനാർഥിയെ നിര്‍ത്തില്ല, പകരം വി. കുഞ്ഞികൃഷ്ണനെ പിന്തുണക്കും.

കോൺഗ്രസ് മത്സരിക്കുന്ന 95 ൽ 55 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ബാക്കിയുള്ള 40 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.

കോൺഗ്രസിന്‍റെ സാധ്യത പട്ടിക ഇങ്ങനെ;

കെ.എസ്. ശബരീനാഥ് (നേമം), വി.എസ്. ശിവകുമാർ (അരുവിക്കര), ടി. ശരത്ചന്ദ്രപ്രസാദ് (കഴക്കൂട്ടം), നെയ്യാറ്റിൻകര സനൽ (പാറശാല), എൻ. ശക്തൻ നാടാർ (നെയ്യാറ്റിൻകര), പാലോട് രവി (വാമനപുരം), വർക്കല കഹാർ (വർക്കല), മീനാങ്കൽ കുമാർ (നെടുമങ്ങാട്), ബാബു പ്രസാദ് (ചെങ്ങന്നൂർ), എം. ലിജു (കായംകുളം), റീഗോ രാജു (ആലപ്പുഴ), മുഹമ്മദ് ഷിയാസ് (കൊച്ചി), ടോണി ചമ്മിണി (വൈപ്പിൻ), ദീപക് ജോയ് (തൃപ്പൂണിത്തുറ), ഉല്ലാസ് തോമസ് / മനോജ് മൂത്തേടൻ (പെരുമ്പാവൂർ), ടി.പി. ഷാജി (പട്ടാമ്പി), ജോസഫ് വാഴക്കൻ (ഏറ്റുമാനൂർ), റോയ് കെ. പൗലോസ് (ഇടുക്കി), മിനി പ്രിൻസ് (ഉടുമ്പൻചോല), സിറിയക് തോമസ് (പീരുമേട്), സന്ദീപ് വാരിയർ (തൃക്കരിപ്പൂർ), ബി.പി. പ്രദീപ്കുമാർ (ഉദുമ), പി.ടി. അജയമോഹൻ (കുന്നംകുളം), പഴകുളം മധു (റാന്നി), അബിൻ വർക്കി (ആറന്മുള), നാട്ടകം സുരേഷ് (കാഞ്ഞിരപ്പള്ളി), അലോഷ്യസ് സേവ്യർ (പൂഞ്ഞാർ), സഞ്ജയ് ഖാൻ (പുനലൂർ), ടി.ഒ. മോഹനൻ (കണ്ണൂർ), സതീഷ് കൊച്ചുപറമ്പിൽ (കോന്നി).