പാലക്കാട് മണ്ഡലത്തിലെ സി.പി.എം-ബി.ജെ.പി ‘ഡീലി’ൽ അടിയും തടയും
തിരുവനന്തപുരം: മുന്നണികൾ പ്രചാരണത്തിലേക്ക് കടക്കവേ പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി-സി.പി.എം ഡീൽ ആരോപിച്ചുള്ള കോൺഗ്രസ് നീക്കം ചൂടേറിയ ചർച്ചകൾക്ക് വഴിമാറുന്നു. കോൺഗ്രസിനെ തോൽപ്പിച്ച് ശോഭാ സുരേന്ദ്രനെ നിയമസഭയിലെത്തിക്കാൻ വോട്ടു മറിക്കാനാണ് റസാഖിനെ സ്ഥാനാർഥിയാക്കിയുള്ള സി.പി.എം-ബി.ജെ.പി ഡീൽ എന്നാണ് കോൺഗ്രസ് ആരോപണം.
കഴിഞ്ഞ ദിവസത്തെ ചാനൽ അഭിമുഖത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ച ഈ വിഷയം കൂടുതൽ നേതാക്കൾ ഏറ്റെടുത്തതോടെ പ്രതിരോധിച്ചും തിരിച്ചടിച്ചടിച്ചും ബി.ജെ.പിയും സി.പി.എമ്മും രംഗത്തെത്തി. ശോഭ സുരേന്ദ്രന്‍റെ ജനസ്വാധീനം കണ്ട് ഭയന്നാണ് ആരോപണമെന്നും കോൺഗ്രസ് നാണംകെട്ട പാർട്ടിയാണെന്നും പാലക്കാട്ട് ബി.ജെ.പി ജയിക്കുമെന്നുമായിരുന്നു സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം. ഡീല്‍ നടത്തുന്നത് പ്രതിപക്ഷ നേതാവാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനും മറുപടി പറഞ്ഞു. പ്രതിപക്ഷ നേതാവിനെ പിന്തുണച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പാലക്കാട് മാത്രമല്ല, മറ്റു സീറ്റുകളിൽകൂടി ഇത്തരം രഹസ്യബാന്ധവം ഉണ്ടെന്നും പറഞ്ഞു. വരുംദിവസങ്ങളിലും ബി.ജെ.പിയുമായി ചേർത്ത് ഡീൽ ആരോപണങ്ങൾ ഇരുമുന്നണികളും ഉന്നയിക്കും.
പൂരം കലക്കലും എ.ഡി.ജി.പി -ആർ.എസ്.എസ് കൂടിക്കാഴ്ചയുമടക്കം സി.പി.എമ്മിന് നേരെ നേരത്തേയുണ്ടായ ആരോപണങ്ങളുടെ തുടർച്ചയാണ് കോൺഗ്രസിന്‍റെ പാലക്കാട് നീക്കം. മുഖ്യമന്ത്രിയുടെ ദൂതനായാണ് എ.ഡി.ജി.പി പോയതെന്നും പൂരം കലക്കൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ജയിപ്പിക്കാനായി സി.പി.എം ഒരുക്കിയ തിരക്കഥയാണെന്നുമായിരുന്നു കോൺഗ്രസ് ആരോപണം.
