സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ വൻക്രമക്കേട്; അഴിമതിക്കെതിരെ ബോർഡ് പ്രസിഡന്റ് രാജിവെച്ചു
പത്തനംതിട്ട: സഹകരണ സ്ഥാപനമായ സി.പി.എം നിയന്ത്രണത്തിലുള്ള അടൂർ സർവീസ് സഹകരണ ബാങ്കിൽ (പി ടി 142) വൻ സാമ്പത്തിക ക്രമക്കേട്. 75 ലക്ഷം രൂപയുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് പ്രസിഡന്റ് പൊൻതാമര പിള്ള രാജിവെച്ചു. സി.പി.എം സംസ്ഥാന സമിതിയംഗവും അടൂർ മുൻ എം.എൽ.എയുമായിരുന്ന ആർ. ഉണ്ണിക്കൃഷ്ണ പിള്ളയുടെ ഭാര്യയാണ് രാജിവെച്ച പൊൻതാമര പിള്ള. പാർട്ടി അടൂർ ഏരിയ കമ്മിറ്റിയംഗവും ബാങ്ക് മുൻ പ്രസിഡന്റുമായ പി. രവീന്ദ്രനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇവർ ഉന്നയിച്ചിരിക്കുന്നത്.
ബാങ്കിലെ നിക്ഷേപത്തുകയിൽ നിന്നും മറ്റ് ഫണ്ടുകളിൽ നിന്നുമായി 75 ലക്ഷം രൂപ കാണാതായിട്ടുണ്ടെന്ന് പൊൻതാമര പിള്ള പത്തനംതിട്ട പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. ഒരു വർഷം മുൻപാണ് ഇവർ പ്രസിഡന്റായി ചുമതലയേറ്റത്. ബാങ്കിന്റെ പ്രവർത്തനങ്ങളിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് നടത്തിയ ആഭ്യന്തര പരിശോധനയിലാണ് അനധികൃതമായി ലോണുകൾ അനുവദിച്ചതടക്കമുള്ള ക്രമക്കേടുകൾ കണ്ടെത്തിയത്.
അഴിമതി ചോദ്യം ചെയ്തതോടെ ഭരണസമിതിയിലെ മറ്റ് അംഗങ്ങൾ തനിക്കെതിരെ തിരിഞ്ഞുവെന്ന് പൊൻതാമര ആരോപിച്ചു. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ നാളെ തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനായിരുന്നു ബോർഡിലെ ഭൂരിഭാഗം അംഗങ്ങളുടെയും നീക്കം. ഇതിൽ പ്രതിഷേധിച്ചും ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുമാണ് രാജിയെന്ന് അവർ വ്യക്തമാക്കി.
പൊൻതാമര പിള്ളക്കൊപ്പം വാർത്താസമ്മേളനത്തിനെത്തിയ ഭർത്താവ് ആർ. ഉണ്ണിക്കൃഷ്ണ പിള്ള വാഹനത്തിൽ പുറത്തുണ്ടായിരുന്നു. സഹകരണ വകുപ്പിന്റെ അടിയന്തര അന്വേഷണം വേണമെന്നാണ് ഇടപാടുകാരുടെ ആവശ്യം.
