തിരുമാന്ധാംകുന്നിന് ഇന്ന് മുതൽ പൂരലഹരിയുടെ നാളുകൾ

അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിൽ 11 ദിവസം നീളുന്ന പൂരാഘോഷങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. രാവിലെ 10ന് ആദ്യ ആറാട്ടിനായി പൂരം കൊട്ടിപ്പുറപ്പെടും. എട്ടിന് നങ്ങ്യാർകൂത്തോടെ പൂരച്ചടങ്ങുകൾ തുടങ്ങും. പൂജക്ക് ശേഷം ഭഗവതിയുടെ പഞ്ചലോഹ വിഗ്രഹം കോലത്തിൽ വെച്ച് പുറത്തേക്ക് ആനയിക്കും. വാദ്യമേളങ്ങളുടെയും കോമരങ്ങളുടെയും അകമ്പടിയിൽ ആറാട്ടിനായി കൊട്ടിപ്പുറപ്പെടും. രാവിലെയും രാത്രിയുമായി നടക്കുന്ന ആറാട്ട് എഴുന്നള്ളത്താണ് പൂരത്തിന്റെ സവിശേഷത. 11 ദിവസത്തിൽ ഭഗവതിക്ക് 21 ആറാട്ടും മഹാദേവന് ഒരു ആറാട്ടുമാണ് നടക്കുക. രാവിലത്തെ ആറാട്ടിന് ശേഷം 11 ന് കൊട്ടിക്കയറും. തിടമ്പ് മാതൃശാലയിലേക്ക് തിരിച്ചെഴുന്നള്ളിക്കുന്നതോടെ പകൽപൂരച്ചടങ്ങുകൾ അവസാനിക്കും. രാത്രി 9.30 നാണ് രണ്ടാമത്തെ ആറാട്ടിനായി കൊട്ടിയിറക്കം.
ആദ്യദിനം രാത്രി ഏഴിന് ചെറുതാഴം വിഷ്ണുരാജും കാഞ്ഞിരങ്ങാട് അരുൺരാജും ഇരട്ടത്തായമ്പക അവതരിപ്പിക്കും. ആറാട്ടുകടവിൽ ചെർപ്പുളശേരി ജയ ന്റെ തായമ്പക അരങ്ങേറും. ചൊവ്വാഴ്ച രോഹിണി കളംപാട്ട് നടന്നു. പൂരത്തിന് മുന്നോടിയായി എട്ട് ദിവസത്തെ ദ്രവ്യകലശം തിങ്കളാഴ്ച ശ്രീഭൂതബലിയോടെ സമാപിച്ചു. പൂരം പുറപ്പാടിന്റെ ഭാഗമായി പെരിന്തൽമണ്ണ നഗരസഭ, അങ്ങാടിപ്പുറം പഞ്ചായത്ത് എന്നിവിടങ്ങളിൽ ഉച്ച വരെ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പരിശോധനയും വാക്സിനേഷനും
തിരുമാന്ധാംകുന്ന് പൂരത്തിന്റെ ഭാഗമായി ഭാഗമായി നടത്തുന്ന പ്രസാദഊട്ടിന്റെ ഭക്ഷണപാചക – വിതരണ-ശുചീകരണ വിഭാഗങ്ങളിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്കായി ആരോഗ്യവകുപ്പ് ആരോഗ്യ പരിശോധനയും, വാക്സിനേഷനും നടത്തി സർട്ടിഫിക്കറ്റ് നൽകി.
ദേവസ്വം പ്രസാദ ഊട്ടിലെ സ്ഥിരം ജീവനക്കാർക്കു പുറമേ നൂറിലധികം താൽക്കാലിക തൊഴിലാളികളെയാണ് അന്നദാന വിതരണത്തിനായി ദേവസ്വം നിയോഗിച്ചത്. ഇവർക്കാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകിയത്. ജീവനക്കാർക്കും താൽക്കാലിക തൊഴിലാളികൾക്കുമായി ഭക്ഷണ പാചക വിതരണത്തിൽ പാലിക്കേണ്ട ശുചിത്വ മാനദണ്ഡങ്ങൾ സംബന്ധിച്ച് ഹെൽത്ത് ഇൻസ്പെക്ടർമാരായ സുധീഷ്, അനിൽകുമാർ എന്നിവർ ക്ലാസെടുത്തു. കൾ എടുത്തു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സുബിൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എം. വേണുഗോപാൽ, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി സ്മിത, കെ.ടി.അനിൽകുമാർ, രാജൻ എന്നിവർ സംസാരിച്ചു.
പ്രസാദ ഊട്ടിന് വിപുല ഒരുക്കം; ഒരേസമയം ആയിരം പേർക്ക് ഭക്ഷണം
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്നിൽ 11 ദിവസത്തെ പൂരത്തിന്റെ ഭാഗമായി പ്രതിദിനം 8,000 മുതൽ 15,000 പേർക്ക് പ്രസാദ ഊട്ട് നൽകാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി ദേവസ്വം അധികൃതർ അറിയിച്ചു. ആരോഗ്യവകുപ്പും ശുചിത്വമിഷനും നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് പ്രകൃതി സൗഹൃദമായ രീതിയിലാണ് ഭക്ഷണവിതരണം. ആയിരം പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ക്രമീകരണം. രാവിലെ 10. 30 മുതൽ 1.30 വരെയാണ് പ്രസാദ ഊട്ട്. പൂരാഘോഷം നടക്കുന്ന സമയത്ത് കനത്ത ചൂടി ആരോഗ്യ പ്രശ്നങ്ങളെ നേരിടാൻ വേണ്ട മുന്നൊരുക്കങ്ങൾ യോഗം ചർച്ച ചെയ്തു. ആരോഗ്യ വകുപ്പി ന്റെയും ഇ.എം.എസ് സഹകരണ ആശുപത്രിയുടെയും സേവനങ്ങൾ നഗരിയിൽ ലഭ്യമാക്കും.
