ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭിനെതിരെ ലൈംഗിക പീഡന പരാതി
പാലക്കാട്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായി പരാതി. പാലക്കാട് നഗരസഭയിലെ 24ാം വാർഡ് കോൺഗ്രസ് കൗൺസിലറായ പ്രശോഭിനെതിരെ ദളിത് യുവതിയാണ് ലൈംഗിക പീഡന പരാതി നൽകിയത്.
മുഖ്യമന്ത്രിക്കാണ് യുവതി പരാതി നൽകിയത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ടു. പിന്നീട് യുവതിയുടെ വീട്ടിലെത്തി പ്രശോഭ് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വച്ചും ഉപദ്രവിച്ചു.
ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും താൻ ആക്രമിക്കപ്പെട്ടേക്കുമെന്ന് ഭയന്ന് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. വീണ്ടും ഉപദ്രവം തുടർന്നതോടെയാണ് മറ്റ് വഴിയില്ലെന്ന് മനസിലാക്കി മുഖ്യമന്ത്രിക്ക് പരാതി നൽകിതെന്നും യുവതി പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുമായി വളരെ അടുത്ത ബന്ധമുളളയാളാണ് പ്രശോഭ്. പീഡന പരാതിക്ക് ശേഷം ഒളിവിൽ പോയ രാഹുൽ പിന്നീട് പുറത്തിറങ്ങിയത് പ്രശോഭിന് വോട്ട് ചെയ്യാനായിരുന്നു. പ്രശോഭ് ജയിച്ചതിന് ശേഷം ആദ്യം പോയത് രാഹുലിനെ കാണാൻ വേണ്ടിയാണ്.
