ആർത്തവാവധി പ്രകടന പത്രികയിൽ ഉൾപ്പെടുത്തുന്ന ആദ്യ പ്രസ്ഥാനമായി സി.പി.എം മാറും -ഡോ. തോമസ് ഐസക്
കുന്നംകുളം: സ്ത്രീകളുടെ അവകാശമാണ് ആർത്തവാവധിയെന്നും ഇത് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുന്ന ആദ്യത്തെ പ്രസ്ഥാനമായി സി.പി.എം മാറുമെന്നും കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക്ക്.
നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ.സി. മൊയ്തീൻ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എൽ.ഡി.ഡബ്ല്യു.എഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വനിതാ പാർലമെൻറ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശിശു സംരക്ഷണത്തിൽ അമേരിക്കയെ കടത്തിവെട്ടിയ കേരളത്തിൽ വയോജന സംരക്ഷണവും വലിയതോതിൽ ഉയരേണ്ടതുണ്ടെന്നും അതിനായി പൊതു ഇടങ്ങളെ വയോജന സൗഹൃദം ആക്കുന്നതിന് ആവശ്യമായ പദ്ധതികളും എൽ.ഡി.എഫിന്റെ പ്രകടനപത്രിയിൽ ഉണ്ടാകും. സ്ത്രീകൾക്ക് തുല്യത ഉറപ്പുവരുത്തുക എന്നത് എൽ.ഡി.എഫിന്റെ നയമാണ്. കുടുംബശ്രീ ഇതിന്‍റെ ഉദാഹരണമാണ്.
ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകളെ മുക്തമാക്കാൻ അവരെ സ്വയം ശാക്തീകരിക്കാൻ 20 ലക്ഷം സ്ത്രീകൾക്കെങ്കിലും അടുത്ത അഞ്ചു വർഷം കൊണ്ട് തൊഴിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാഷണല്‍ മഹിള കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി എം. പത്മിനി അധ്യക്ഷത വഹിച്ചു. എൽ.ഡി.ഡബ്ല്യു.എഫ് മണ്ഡലം കൺവീനർ സീത രവീന്ദ്രന്‍, ചെയർമാൻ സുബിത രാജേഷ്, സി.പി.എം ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ ടി.കെ. വാസു, എം. ബാലാജി, മണ്ഡലം സെക്രട്ടറി എം.എൻ. സത്യൻ, പത്മ വേണുഗോപാല്‍, സൗമ്യ അനിലന്‍, മീന സാജന്‍, ബിന്ദു ഗിരീഷ്, ബിന്ദു ധര്‍മ്മന്‍, അനില ജോസഫ്, കെ.ഡി. ബാഹുലേയൻ, കെ. കൊച്ചനിയൻ എന്നിവര്‍ സംസാരിച്ചു.
