അങ്കപ്പോരിന് അരങ്ങൊരുങ്ങി കയ്പമംഗലം
ഓശാന ഞായർ ദിവസം എറിയാട് ക്രൈസ്തവ വിശ്വാസികളോട് വോട്ട് തേടുന്ന എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. വത്സരാജ്
കൊടുങ്ങല്ലൂർ: 2008ൽ നടന്ന പുനർനിർണയത്തിലാണ് കയ്പമംഗലം നിയമസഭ മണ്ഡലം നിലവിൽ വന്നത്. 2011ലെ തെരഞ്ഞെടുപ്പ് മുതൽ സി.പി.ഐയെ മാത്രം തുണക്കുന്ന മണ്ഡലം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചരിത്രപടവുകൾ പിന്നിട്ട പഴയ കൊടുങ്ങല്ലൂരിന്റെ ഉടലിൽനിന്ന് പിറവിയെടുത്ത ഇടത് ആധിപത്യത്തിന്റെ കയ്പമംഗലത്ത് ഇത്തവണ കാറ്റ് മാറി വീശുമോ?.
മണ്ഡലത്തിന്റെ സമീപകാല തെരഞ്ഞെടുപ്പ് ചരിത്രം ഇത്തരമൊരു അവകാശവാദം വകവെച്ചു തരുന്നതല്ല. എന്നാൽ, പുത്തൻ പ്രതീക്ഷകളും പുതിയ കണക്ക് കൂട്ടലകളും കരുനീക്കങ്ങളുമായി ആവേശത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. നാട്ടുകാരായ സ്ഥാനാർഥികളുടെ ചില മുൻകാല വിജയചരിത്രങ്ങളും അവർ ഓർമപ്പെടുത്തുന്നു. മറ്റു മുന്നണികളോടൊപ്പം സജീവമായിട്ടില്ലെങ്കിലും 2016ലെ ത്രികോണ പോരാണ് എൻ.ഡി.എ സ്ഥാനാർഥിയുടെ മനസ്സിൽ.
മതിലകം േബ്ലാക്ക് പഞ്ചായത്തിന്റെ അതേ വിസ്തൃതിക്കുള്ളിലാണ് കയ്പമംഗലം മണ്ഡലവും. മതിലകം േബ്ലാക്കും കയ്പമംഗലം ഒഴികെ എറിയാട്, എസ്.എൻ. പുരം, എടവിലങ്ങ്, മതിലകം, പെരിഞ്ഞനം, എടത്തിരുത്തി പഞ്ചായത്തുകളും ഇടത് ഭരണത്തിലാണ്. പ്രഥമ തെരഞ്ഞെടുപ്പിൽ തന്നെ ഇടത് പാരമ്പര്യം പുറത്തുകാണിച്ചു ഈ മണ്ഡലം. സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ആഞ്ഞടിച്ച 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ മികച്ച വിജയം നേടിയ കെ.പി. ധനപാലൻ കയ്പമംഗലത്ത് 4337 വോട്ടിന് പിന്നിലായിരുന്നു.
2011ൽ പുതിയ മണ്ഡലത്തിലെ നിയമസഭ സാമാജികനായി 13,576 വോട്ടിന്റെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫിലെ സി.പി.ഐ നേതാവ് അഡ്വ. വി.എസ്. സുനിൽ കുമാർ തെരഞ്ഞെടുക്കപ്പെട്ടു. 2021ൽ രണ്ടാം വിജയം നേടിയ ഇ.ടി. ടൈസൻ ഇടത് മേധാവിത്വം ഒരിക്കൽ കൂടി ആവർത്തിച്ചു.
2024ൽ ചാലക്കുടി ലോക്സഭ സീറ്റിൽ 11,779 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽ.ഡി.എഫിന് കയ്പമംഗലത്ത് നിന്ന് ലഭിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ചെറിയ ക്ഷീണം ഉണ്ടായെങ്കിലും മതിലകം േബ്ലാക്ക് ഭരണവും കയ്പമംഗലം ഒഴികെ ആറ് പഞ്ചായത്തും ഇടതുമുന്നണി സ്വന്തമാക്കി. േബ്ലാക്ക് പ്രദേശത്ത് 16,974 വോട്ടിന്റെ ഭൂരിപക്ഷവും ഇടതുപക്ഷം നേടി. എൽ.ഡി.എഫ് 64,638, യു.ഡി.എഫ് 47,659, ബി.ജെ.പി 28,356 എന്നിങ്ങനെയായിരുന്നു വോട്ടു നില.
എൽ.ഡി.എഫിലെ സി.പി.ഐ സ്ഥാനാർഥി കെ.കെ. വത്സരാജാണ് ആദ്യം കളത്തിലിറങ്ങിയത്. വർഷങ്ങളോളം ജില്ലയിൽ സി.പി.ഐയെ നയിച്ച ഗുരുവായൂർ സ്വദേശിയായ വത്സരാജിന്റെ പ്രചാരണം ആദ്യ റൗണ്ട് പിന്നിട്ട ശേഷമാണ് നാല് പതിറ്റാണ്ട് നീണ്ട പൊതുപ്രവർത്തന പാരമ്പര്യത്തിനുടമയും കയ്പമംഗലം നിയോജക മണ്ഡലത്തിലെ എടവിലങ്ങ് കാതിയാളം സ്വദേശിയുമായ യു.ഡി.എഫ് സ്ഥാനാർഥി ടി.എം. നാസറിന്റെ രംഗപ്രവേശം.
പത്രിക സമർപ്പണത്തിന് ശേഷമാണ് എൻ.ഡി.എ സ്ഥാനാർഥി അതുല്യഘോഷ് വെട്ടിയാട്ടിൽ സാന്നിധ്യം പ്രകടമാക്കിയത്. എസ്.ഡി.പി.ഐയുടെ മുഹമ്മദ് റിയാസും ആം ആദ്മിയുടെ ജയനും സി.പി.ഐ.എം.എൽ റെഡ് ഫ്ലാഗിന്റെ മനോജും സ്ഥാനാർഥികളാണ്.
രണ്ട് റൗണ്ട് പ്രചാരണം പൂർത്തിയാക്കിയ വത്സരാജ് മുന്നണിതല പരിപാടികളിലും മറ്റുമായി വോട്ടർമാരുടെ മനസ്സിൽ ഇടം നേടാനുള്ള സജീവ ശ്രമത്തിലാണ്. മണ്ഡലം പര്യടനവും തുടങ്ങി. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിറകെ വേഗം കളംപിടിച്ച ടി.എം. നാസറിനും യു.ഡി.എഫ് നേതൃത്വത്തിനും കൺവെൻഷനുകളിൽ പ്രകടമായ പതിവില്ലാത്ത പ്രവർത്തക ആധിക്യം വലിയ ആത്മവിശ്വാസമാണ് പകരുന്നത്. ഒന്നാം റൗണ്ട് പിന്നിട്ട് മുന്നേറുന്ന പ്രചാരണം വരും ദിവസങ്ങിൽ കൂടുതൽ വ്യാപകമാക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം.
മുന്നണികളുടെ മത്സരച്ചൂട് തെരുവോരങ്ങളിലും പ്രകടമാണെങ്കിലും എൻ.ഡി.എ പിന്നിലാണ്. എൽ.ഡി.എഫിന്റെ ഉരുക്ക് കോട്ട എന്നാണ് കയ്പമംഗലത്ത വത്സരാജ് വിശേഷിപ്പിക്കുന്നത്. സർക്കാറിന്റെ വികസനക്ഷേമ പ്രവർത്തനങ്ങളും മണ്ഡലത്തിൽ മുൻഗാമികളുടെ വികസന പ്രവർത്തനങ്ങളും തന്റെ വിജയം ഉറപ്പാക്കുന്ന ഘടകങ്ങളാണെന്നും സർക്കാറിന്റെ മൂന്നാം ഊഴത്തിന് ജനം വോട്ട് ചെയ്യുമെന്നും കെ.കെ. വൽസരാജ് പറഞ്ഞു.
എന്നാൽ, വർഷങ്ങളായി ഇടത് എം.എൽ.എമാർ പ്രതിനിധാനം ചെയ്ത മണ്ഡലം വികസനരംഗത്ത് ഏറെ പിറകിലാണെന്ന് യു.ഡി.എഫ് സ്ഥാനാർഥി ടി.എം. നാസർ കുറ്റപ്പെടുത്തി. കാർഷിക-മത്സ്യം-ടൂറിസം-വ്യവസായം-തൊഴിൽ മേഖലകളിൽ വലിയ സാധ്യതകൾ ഉണ്ടായിട്ടും ഒന്നും ഉപയോഗപ്പെടുത്താനായിട്ടില്ല. ഇതോടൊപ്പം കടൽഭിത്തിയുടെ അഭാവം, കുടിവെള്ളക്ഷാമം, ആശുപത്രികൾ ജനോപകാര പ്രദമാക്കൽ, റോഡുകളുടെ പുനർനിർമാണം എന്നിവ ഉൾപ്പെടെ വിവിധ വികസന പ്രശ്നങ്ങളുടെ പരിഹാരത്തിനും രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികളും മുന്നിൽ വെച്ചാണ് നാസർ വോട്ട് തേടുന്നത്.
2016ലെ ത്രികോണ പോരിന്റെ ആവർത്തനമാകും തെരഞ്ഞെടുപ്പെന്നാണ് ബി.ഡി.ജെ.എസ് നേതാവായ എൻ.ഡി.എ സ്ഥാനാർഥി അതുല്യഘോഷ് പറയുന്നതെങ്കിലും ഇതിന് തദ്ദേശ തെരഞ്ഞെടുപ്പിൽ 28,000ത്തിലെറെ വോട്ട് നേടിയ ബി.ജെ.പി കൂടി മനസ്സ് വെക്കണം. സാമുദായിക വോട്ടിലും സ്ഥാനാർഥിക്ക് കണ്ണുണ്ട്. രണ്ടും കൂടിയായാൽ ഒരു പക്ഷെ മത്സരം ത്രികോണമാകും. അല്ലെങ്കിൽ ബി.ഡി.ജെ.എസും എൻ.ഡി.എയും പരിതാപകരമാകും.
കെ.കെ. വത്സരാജ് (എൽ.ഡി.എഫ്)
വിദ്യാർഥി സംഘടന പ്രവര്‍ത്തനങ്ങളിലൂടെ പൊതുരംഗത്ത് വന്നു. ഇക്കണോമിക്സ് ബിരുദധാരി. എ.ഐ.എസ്.എഫ് ജില്ല ജോയിന്റ് സെക്രട്ടറിയും എ.ഐ.വൈ.എഫ് ജില്ല വൈസ് പ്രസിഡന്റുമായിരുന്നു. 24ാം വയസ്സില്‍ സി.പി.ഐ ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറിയായി. 1997 മുതല്‍ 2014 വരെ ജില്ല അസി. സെക്രട്ടറിയായിരുന്നു. 2014ല്‍ ജില്ല സെക്രട്ടറിയായി. 2025 വരെ ആ പദവിയില്‍ തുടര്‍ന്നു. നിലവില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. നിരവധി ട്രേഡ് യൂനിയനുകളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചു. നേരത്തെ തൃശൂര്‍ ജില്ല സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായിരുന്നു.
ടി.എം. നാസർ (യു.ഡി.എഫ്)
കെ.എസ്.യുവിലൂടെ പൊതുരംഗത്തേക്ക് കടന്നു വന്നു. ബിരുദധാരിയും വ്യാപാരിയുമാണ്. എടവിലങ്ങ് സ്കൂൾ ലീഡർ, എം.ഇ.എസ് അസ്മാബി കോളജ് യൂനിയൻ ചെയർമാൻ, എടവിലങ്ങ് പഞ്ചായത്ത് അംഗം, വൈസ് പ്രസിഡന്റ്, ആക്ടിങ് പ്രസിഡന്റ്, കൊടുങ്ങല്ലൂർ നഗരസഭ പ്രതിപക്ഷ നേതാവ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. കൊടുങ്ങല്ലൂർ കാർഷിക വികസന ബാങ്ക്, കൊടുങ്ങല്ലൂർ മൾട്ടി പർപ്പസ് സംഘം എന്നിവയുടെ പ്രസിഡന്റാണ്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് ജില്ല ഭാരവാഹിയും കൊടുങ്ങല്ലൂർ േബ്ലാക്ക് കോൺഗ്രസ് പ്രസിഡൻറുമായിരുന്നു. നിലവിൽ ഡി.സി.സി ജനറൽ സെക്രട്ടറിയാണ്. ജില്ല വികസന സമിതി അംഗമാണ്.
അതുല്യഘോഷ് വെട്ടിയാട്ടിൽ (ബി.ഡി.ജെ.എസ്)
ബി.ഡി.ജെ.എസ് സിറ്റി ജില്ല പ്രസിഡന്റ്, എൻ.ഡി.എ സിറ്റി ജില്ല കൺവീനർ, നാട്ടിക കാർഷിക, കാർഷികേതര വികസന സഹകരണ സംഘം പ്രസിഡൻറ്.
നേരത്തേ ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്റും എൻ.ഡി.എ ജില്ല കൺവീനറുമായിരുന്നു. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. എസ്.എൻ.ഡി.പി നാട്ടിക യൂനിയൻ പ്രഥമ സെക്രട്ടറിയായിരുന്നു. ബി.ഡി.ജെ.എസ് രൂപവത്കരിച്ചപ്പോൾ ട്രഷററായി.
