വെല്ലുവിളികളെ മറികടന്ന് ശരണ്യ: ഒരു കുപ്പി വെള്ളവുമായി വനത്തിൽ കഴിഞ്ഞത് മൂന്ന് ദിവസം



മടിക്കേരി​/ നാദാപുരം: ട്രക്കിങ്ങിനിടെ വഴിതെറ്റി മൂന്ന് ദിവസം വനത്തിനുള്ളിൽ കുടുങ്ങിയ ശരണ്യ വെല്ലുവിളികളെ മറികടന്നാണ് പുറത്തെത്തിയത്. മലകയറുന്നതിനിടെ അബദ്ധം പറ്റിയതാണ് വഴിതെറ്റാൻ കാരണമായതെന്ന് ശരണ്യ പറയുന്നു. മുകളിൽ കൂടെയുണ്ടായിരുന്നവരെ കാണാതായപ്പോൾ അവരെ കണ്ടെത്തുന്നതിന് ഇടത് ഭാഗത്തെ വഴിയിലൂടെ എത്താൻ ശ്രമിച്ചെങ്കിലും ആരെയും കാണാൻ സാധിച്ചില്ല. നെറ്റ്‍വർക്ക് നഷ്ടമായതോടെ കൊടുംവനത്തിനുള്ളിൽ പെട്ടുപോയപ്പോഴും എങ്ങനെയെങ്കിലും താഴേക്ക് ഇറങ്ങി എത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു.

കൈവശം ഭക്ഷണമില്ലായിരുന്നു, ഒരു കുപ്പി വെള്ളം മാത്രമായാണ് ശരണ്യ വനത്തിനുള്ളിൽ മൂന്ന് ദിവസം കഴിച്ചുകൂട്ടിയത്. ആദ്യദിവസം വൈകീട്ട് 6.45 വരെ പുറത്തേക്കുള്ള വഴിതേടി നടന്നു. സുഹൃത്തായ യദുവിനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോണിൽ ചാർജ് ഒരു ശതമാനത്തിൽ എത്തിയതോടെ ഓഫായിപ്പോയി. രണ്ടാം ദിവസം ഒരു അരുവിക്കരികിലെ വലിയ പാറക്കെട്ടുള്ള സ്ഥലത്ത് ചിലവഴിച്ച ശരണ്യ, രക്ഷാപ്രവർത്തകർ ഡ്രോൺ ഉപയോഗിച്ച് തിരയുകയാണെങ്കിൽ തന്നെ കാണാൻ സാധിക്കുമെന്ന് കരുതി അവിടെത്തന്നെ ഇരിക്കുകയായിരുന്നു.

മൂന്നാം ദിവസം രാവിലെ ആറുമണിക്ക് മലകയറാൻ പദ്ധതിയിട്ടിരുന്നെങ്കിലും കനത്ത മഴ വില്ലനായി. ഒരു മണിക്കൂറോളം നിർത്താതെ പെയ്ത മഴയിൽ സാധനങ്ങളെല്ലാം നനഞ്ഞിരുന്നു. ആ രാത്രി കഠിനമായ തണുപ്പ് കാരണം ഉറങ്ങാനും സാധിച്ചില്ല. നാലാം ദിവസം ഉച്ചക്ക് 12 മണിവരെ കാലാവസ്ഥ മോശമായിരുന്നെങ്കിലും ഇനിയും കാത്തിരിക്കുന്നതിൽ പ്രയോജനമില്ലെന്ന് കണ്ട് നനഞ്ഞ സാധനങ്ങളുമായി ശരണ്യ വീണ്ടും മലകയറാൻ തീരുമാനിക്കുകയായിരുന്നു. ആനകളുള്ള കാടായിരുന്നിട്ടും പേടിയൊന്നും തോന്നിയിരുന്നില്ലെന്ന് ശരണ്യ പറയുന്നു.

ചെറിയ ട്രക്കിങ് ആയതിനാൽ വഴിയിൽ അടയാളങ്ങൾ ഇടാനോ തിരിച്ചറിയാനോയുള്ള സൂചനകളൊന്നും കൈയിൽ കരുതിയിരുന്നില്ല. വെറും വെള്ളവും കാമറയും ഫോണും മാത്രമായാണ് അവർ വനത്തിനുള്ളിൽ അകപ്പെട്ടത്. ഒടുവിൽ തളരാത്ത നിശ്ചയദാർഢ്യത്തോടെയും മനക്കരുത്തോടെയും ശരണ്യ സുരക്ഷിതമായി മടങ്ങിയെത്തിയത് വലിയ ആശ്വാസമാണ് പകരുന്നത്.

കൊടുംവനത്തിൽ അക​പ്പെട്ട ശരണ്യയെ കണ്ടെത്തിയതിന്റെ സന്തോഷത്തിൽ വീർപ്പുമുട്ടി കുടുംബം. ആരോഗ്യവതിയാണെന്നും പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ശരണ്യ ബന്ധുക്കളോട് ഫോണിൽ പറഞ്ഞു. മോളെ ക​​ണ്ടെത്തിയതിൽ സന്തോഷമുണ്ടെന്നും ഇ​പ്പോൾ സമാധാനമായെന്നും ശരണ്യയുടെ അമ്മ പ്രതികരിച്ചു. രാവിലെ മാധ്യമങ്ങളെ കാണാൻ മടിച്ചിരുന്ന അമ്മ, മകളെ കണ്ടെത്തിയത് അറിഞ്ഞതോടെ സന്തോഷത്തോടെ മാധ്യമങ്ങ​ളുമായി സംസാരിച്ചു.

കുടകിലെ തടിയന്‍റെമോള്‍ മലയിൽ ട്രക്കിങ്ങിന് പോയി കാണാതായ ശരണ്യയെ പ്രദേശവാസികളാണ് ആദ്യം കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. തെരച്ചിലിന് നേതൃത്വം നൽകിയ വനംവകുപ്പ് റെസ്ക്യൂ ടീം അംഗം ശരണ്യയുമായി വീരാജ്പേട്ടയിലെ ആശുപത്രിയിലേക്ക് തിരിച്ചു. ഇവിടെ പരിശോധനയിൽ ആരോഗ്യ നില തൃപ്തികരമാണെന്ന് കണ്ടെത്തിയാൽ ഇന്ന് ത​ന്നെ നാട്ടിലേക്ക് തിരിക്കും.