എതിരാളികളുടെ ചെപ്പടിവിദ്യയും പൊറാട്ട് നാടകവും ഏശില്ല, ശോഭ സുരേന്ദ്രനെതിരെ നടക്കുന്നത് വ്യക്തിഹത്യ -സുരേഷ് ഗോപി



ഗുരുവായൂർ: പാലക്കാട് ശോഭ സുരേന്ദ്രനെതിരെ നടക്കുന്നത് വ്യക്തിഹത്യയെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ചില ആളുകള്‍ ഭീഷണിയാണെന്ന് കാണുമ്പോള്‍ എതിരാളികള്‍ അയാളെ ലിസ്റ്റിട്ട് വെക്കും എന്നിട്ട് അവരെ വ്യക്തികളെ ഹത്യ ചെയ്ത് ഇല്ലാതാക്കും. അതാണ് പാലക്കാട് കണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. നാളെ ശോഭയെ എം.എല്‍.എയായി ഇരിക്കാന്‍ സമ്മതിക്കരുത്. അന്ന് കോടതിയില്‍ പോകാന്‍ ഇപ്പോഴേ ഒരു തുണ്ട് എഴുതിവെക്കുകയാണ്. എതിരാളികളുടെ ചെപ്പടിവിദ്യയും പൊറാട്ട് നാടകവുമൊന്നും ഏശാന്‍ പോകുന്നില്ല. ജനങ്ങള്‍ അവരുടെ വിധി നിശ്ചയിച്ച് കഴിഞ്ഞെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ഗുരുവായൂരില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി തെരഞ്ഞെടുപ്പില്‍ ഒരു ഡിസൈഡിങ് ഫാക്ടറാകുമെന്ന് വിശ്വസിക്കുന്നതായി സുരേഷ് ഗോപി പറഞ്ഞു. ജനങ്ങള്‍ അനുവദിച്ചാല്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും അവര്‍ നേരിട്ട ദ്രോഹത്തെ ചോദ്യം ചെയ്യാന്‍ ആളുണ്ടാകും. തെരഞ്ഞെടുപ്പില്‍ സര്‍പ്രൈസുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ആരെങ്കിലും ജയിച്ചു കഴിഞ്ഞാല്‍ അവരെ അപഹസിക്കുന്ന ന്യായങ്ങളുമായി വരരുത്. ജനങ്ങളുടെ തീരുമാനം അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നല്ല പ്രതീക്ഷയിലാണ് വോട്ടു ചെയ്യാനെത്തയതെന്നും വിജയിക്കുമെന്ന് പ്രതീക്ഷയിലാണെന്നും എൻ.ഡി.എ സ്ഥാനാർഥി ആർ. ശ്രീലേഖ പറഞ്ഞു. ജനത്തിന് ഇപ്പോൾ ഭരണം മതിയായി. മാറ്റം വേണം എന്ന് ജനം ആഗ്രഹിക്കുന്നതെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു. വട്ടിയൂർകാവിലെ എൻ.ഡി.എ സ്ഥാനാർഥിയായ ആർ. ശ്രീലേഖക്ക് തിരുവനന്തപുരം സെൻട്രലിലാണ് വോട്ട്. ശോഭ സുരേന്ദ്രന്റെ വിവാദം എൻ.ഡി.എ ബാധിക്കില്ലെന്നും ശോഭ സുരേന്ദ്രൻ അങ്ങനെ ചെയ്യുമെന്ന് കരുത്തുന്നില്ലെന്നും എൻ.ഡി.എക്ക് കൂടുതൽ വോട്ട് ലഭിക്കുമെന്നും ആർ. ശ്രീലേഖ പറഞ്ഞു.

വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറില്‍ നിരവധി പ്രമുഖര്‍ വോട്ട് ചെയ്യാന്‍ ബൂത്തിലെത്തി. പല ബൂത്തുകളിലും വെളുപ്പിന് തന്നെ നീണ്ട ക്യൂ ദൃശ്യമായി. നൂറിലധികം സീറ്റുമായി യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ വോട്ടുചെയ്ത ശേഷം പ്രതികരിച്ചു. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടു. തട്ടിക്കൂട്ടിയ സര്‍വേകളില്‍ മാത്രമാണ് യു.ഡി.എഫ് പിന്നില്‍. രാഷ്ട്രീയ സാഹചര്യം വിലയിരുത്തി ജനം യു.ഡി.എഫിനെ പിന്തുണക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വികസിത കേരളത്തിലേക്ക് ചുവടുവെച്ചു. എല്ലാ മേഖലകളിലും ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു. അത് തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.