കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യയാത്ര: 112 കോടി നഷ്ടമുണ്ടായേക്കാമെന്ന് വിലയിരുത്തല്‍; സര്‍ക്കാരിന് മുന്നില്‍ കടമ്പകളേറെ

 

യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കാന്‍ കടമ്പകള്‍ ഏറെ. പദ്ധതി നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഏതൊക്കെ സര്‍വീസുകളില്‍ ആനുകൂല്യം ലഭിക്കുമെന്നുള്ളതും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ജൂണ്‍ 15 മുതല്‍ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍ പ്രതികരിച്ചു. (

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കുമ്പോള്‍ കെഎസ്ആര്‍ടിസി നേരിടാന്‍ പോകുന്നത് വലിയ സാമ്പത്തിക നഷ്ടമാകും. എല്ലാ ബസ്സുകളിലും സൗജന്യ യാത്രയെങ്കില്‍ 112 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്ക്. അനുകൂലം ഓര്‍ഡിനറി ബസ്സില്‍ മാത്രമായാല്‍ 57 കോടി,സിറ്റി ഫാസ്റ്റ് ഓര്‍ഡിനറി ബസ്സില്‍ 90 കോടി എന്നിങ്ങനെയാണ് നഷ്ട കണക്ക്. കഴിഞ്ഞ മൂന്നു മാസത്തെ മാത്രം കണക്കെടുക്കുമ്പോഴാണ് ഭീമമായ സംഖ്യയിലേക്ക് എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കെഎസ്ആര്‍ടിസി എംഡി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് കൈമാറി. മന്ത്രിസഭയുടെ അംഗീകാരത്തോടെ പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നും ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.

 

എന്നാല്‍ ഇതിനുള്ള സാമ്പത്തികം എങ്ങനെ കണ്ടെത്തും എന്നുള്ളതില്‍ സര്‍ക്കാര്‍ ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല. 140 കിലോമീറ്റര്‍ വരെയുള്ള ഓര്‍ഡിനറി ബസ്സുകളില്‍ മാത്രമായിരിക്കും അനുകൂലമെന്നാണ് സൂചന. ദീര്‍ഘദൂര ബസ്സുകളും പരിഗണനയില്‍ ഉണ്ടെങ്കിലും അത് ആഴ്ചയില്‍ മൂന്നോ നാലോ ദിവസമായി ചുരുക്കിയേക്കും. സ്വകാര്യ ബസ് സര്‍വീസുകളെ പദ്ധതി ബാധിക്കും എന്ന ആശങ്കയും വിവിധ സംഘടനകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സ്വകാര്യബസ് ജീവനക്കാരെ കൂടി പരിഗണിച്ചു വേണം യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാന്‍.

Leave a Reply

Your email address will not be published. Required fields are marked *