എർലിങ് ഹാലണ്ട് എന്ന് ഗൂഗ്ൾ ചെയ്യൂ; ഒരു സർപ്രൈസ് നിങ്ങൾക്കായി കാത്തിരിക്കുന്നു

നോർവേയുടെ അവിശ്വസനീയമായ ഫിഫ ലോകകപ്പ് മുന്നേറ്റം ഇപ്പോൾ ഫുട്ബോൾ മൈതാനങ്ങൾക്കും അപ്പുറം ഡിജിറ്റൽ ലോകത്തേക്കും പടർന്നിരിക്കുകയാണ്. ലോകമെമ്പാടും തരംഗമായ ‘വൈക്കിങ് റോ’ വിജയാഘോഷത്തിനൊപ്പം ഗൂഗ്ളും പങ്കുചേർന്നപ്പോൾ, തന്‍റെ പേര് ഓൺലൈനിൽ തിരയാൻ ആവശ്യപ്പെട്ടുകൊണ്ട് സൂപ്പർ താരം എർലിങ് ഹാലണ്ട് പങ്കുവെച്ച രസകരമായ സോഷ്യൽ മീഡിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇംഗ്ലണ്ടിനെതിരായ നോർവേയുടെ ചരിത്രപ്രസിദ്ധമായ ക്വാർട്ടർ ഫൈനൽ മത്സരത്തിന് മുന്നോടിയായാണ് ഹാലണ്ട് എക്സിൽ (ട്വിറ്റർ) കൗതുകമുണർത്തുന്ന ഈ സന്ദേശം പങ്കുവെച്ചത്.

“ഇന്ന് ഒരു കാര്യം ചെയ്യാനുണ്ട്… ഗൂഗ്ളിൽ എന്റെ പേര് തിരയുക,” ഹാലണ്ട് കുറിച്ചു. ഈ നിർദ്ദേശം പിന്തുടർന്ന് തിരച്ചിൽ നടത്തിയ ആരാധകരെ കാത്തിരുന്നത് 2026 ഫിഫ ലോകകപ്പിന്‍റെ ഏറ്റവും ശ്രദ്ധേയമായ പ്രതീകമായി മാറിയ നോർവേയുടെ തനത് ‘വൈക്കിങ് റോ’ പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്ന ഒരു ഗൂഗിൾ ആനിമേഷൻ സർപ്രൈസ് ആയിരുന്നു.

ഗൂഗിൾ സെർച്ച് പേജിൽ ഹാലണ്ടിന്‍റെ പേര് തിരയുമ്പോൾ ഒരു ‘പാർട്ടി പോപ്പർ’ ഐക്കൺ പ്രത്യക്ഷപ്പെടും. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ, കൊമ്പുള്ള ഹെൽമറ്റുകളും നോർവീജിയൻ പതാകകളും ധരിച്ച വൈക്കിങ് കഥാപാത്രങ്ങൾ ഒരേ താളത്തിൽ വഞ്ചി തുഴയുന്ന ആനിമേഷൻ സ്ക്രീനിൽ തെളിയും. ഇതോടൊപ്പം പശ്ചാത്തലത്തിൽ ചെണ്ടക്കൊട്ടിന്‍റെ ശബ്ദവും “റോ!” എന്ന് ആർത്തുവിളിക്കുന്ന ജനക്കൂട്ടത്തിന്‍റെ ശബ്ദവും കേൾക്കാം. ഇതിൽ വീണ്ടും വീണ്ടും ക്ലിക്ക് ചെയ്യുമ്പോൾ കൂടുതൽ കൂടുതൽ ആനിമേഷനുകൾ പ്രത്യക്ഷപ്പെടും.

വിജയങ്ങൾക്ക് ശേഷം പതിനായിരക്കണക്കിന് ആരാധകർ ഒത്തുചേർന്ന് ഒരു വൈക്കിങ് വഞ്ചി തുഴയുന്നതുപോലെ അഭിനയിക്കുന്നതാണ് ‘വൈക്കിങ് റോ’ ആഘോഷം. മത്സരങ്ങൾക്ക് ശേഷം ഹാലണ്ടും ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡും ഉൾപ്പെടെയുള്ള നോർവീജിയൻ ടീം അംഗങ്ങളും ആരാധകർക്കൊപ്പം ഈ ആഘോഷത്തിൽ പങ്കുചേരാറുണ്ട്. ഈ ലോകകപ്പിലെ ഏറ്റവും ജനപ്രിയമായ പാരമ്പര്യങ്ങളിലൊന്നായി മാറിയതിനെത്തുടർന്നാണ് ഗൂഗ്ൾ തങ്ങളുടെ ഈ ഇന്‍ററാക്ടീവ് ഫീച്ചറിലൂടെ ഇതിന് ആദരമർപ്പിച്ചത്.