ഉയരട്ടെ ഗോളാരവം; ‘മാധ്യമം’ ഷൂട്ടൗട്ട് പ്രകാശനം ചെയ്തു

തൃശൂർ: കാൽപന്ത് കളിയുടെ ചരിത്രവും വർത്തമാനവും ഉൾപ്പെടെ വിശേഷങ്ങളുമായി ‘മാധ്യമം’ ലോകകപ്പ് ഫുട്ബാൾ പ്രത്യേക പതിപ്പ് ‘ഷൂട്ടൗട്ട്’ പ്രകാശനം കായിക മന്ത്രി ഒ.ജെ. ജനീഷ് നിർവഹിച്ചു. മാള ഹോളി ഗ്രേസ് അക്കാദമി ഹാളിൽ നടന്ന പരിപാടിയിൽ ഫുട്ബാൾ താരങ്ങളായ പത്മശ്രീ ഐ.എം. വിജയൻ, റിനോ ആന്റോ എന്നിവർ മന്ത്രിയിൽനിന്ന് ആദ്യ പതിപ്പ് ഏറ്റുവാങ്ങി. ഫുട്ബാളും രാഷ്ട്രീയവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നും ഫുട്ബാളിന്റെ മാസ്മരിക വേഗത രാഷ്ട്രീയത്തിലും വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
‘മാധ്യമം’ ലോകകപ്പ് ഫുട്ബാൾ പ്രത്യേക പതിപ്പായ ‘ഷൂട്ടൗട്ട്’, തൃശൂർ മാള ഹോളി ഗ്രേസ് അക്കാദമിയിൽ നടന്ന ചടങ്ങിൽ കായിക മന്ത്രി ഒ.ജെ. ജനീഷ്, ഫുട്ബാൾ താരങ്ങളായ ഐ.എം. വിജയൻ, റിനോ ആന്റോ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തപ്പോൾ. (ഇടത്തുനിന്ന്) ഷൂട്ടൗട്ട് എഡിറ്റർ കെ. ഹുബൈബ്, മാധ്യമം മാർക്കറ്റിങ് മാനേജർ പി.ഐ. റഫീഖ്, ജനറൽ മാനേജർ എം.കെ.എം.ജാഫർ, സി.ഇ.ഒ പി.എം. സ്വാലിഹ്, മാള ഹോളി ഗ്രേസ് അക്കാദമി ചെയർമാൻ സാനി എടാട്ടുകാരൻ, മാധ്യമം ഡെപ്യൂട്ടി എഡിറ്റർ ബി.കെ. ഫസൽ, ഹോളി ഗ്രേസ് അക്കാദമി സെക്രട്ടറി ബെന്നി ഐയ്നിക്കൽ തുടങ്ങിയവർ (വാർത്ത കായികം പേജിൽ)
കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ പോകുന്ന കായിക താരങ്ങൾക്ക് ട്രെയിനുകളിൽ തേഡ് ക്ലാസ് എ.സി ടിക്കറ്റ് യാഥാർഥ്യമാക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. യുവാവായ കായിക, യുവജന ക്ഷേമ മന്ത്രിയിൽ കേരളത്തിന് ഏറെ പ്രതീക്ഷയുണ്ടെന്ന് തുടർന്ന് സംസാരിച്ച ഐ.എം. വിജയൻ പറഞ്ഞു. മാധ്യമം സി.ഇ.ഒ പി.എം. സ്വാലിഹ് മുഖ്യപ്രഭാഷണം നിർവഹിച്ചു.
മാധ്യമം ജനറൽ മാനേജർ എം.കെ.എം. ജാഫർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എഡിറ്റർ ബി.കെ. ഫസൽ പ്രത്യേക പതിപ്പ് പരിചയപ്പെടുത്തി. ഹോളി ഗ്രേസ് അക്കാദമി ചെയർമാൻ സാനി എടാട്ടുകാരൻ, സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ, ഷൂട്ടൗട്ട് എഡിറ്റർ കെ. ഹുബൈബ്, എം.എം സർക്കുലേഷൻ സി.സി. തബ്ഷീർ എന്നിവർ സന്നിഹിതരായിരുന്നു. മാധ്യമം മാർക്കറ്റിങ് മാനേജർ പി.ഐ. റഫീഖ് സ്വാഗതവും തൃശൂർ ബ്യൂറോ ചീഫ് നിസാർ പുതുവന നന്ദിയും പറഞ്ഞു.
