ഇറാൻ ആരാധകർക്ക് നിരാശ; ലോകകപ്പ് ടിക്കറ്റുകൾ യു.എസ് റദ്ദാക്കിയതായി ഫുട്ബാൾ ഫെഡറേഷൻ

തെഹ്റാൻ: അമേരിക്കയിൽ നടക്കുന്ന 2026 ഫിഫ ലോകകപ്പിന് മുന്നോടിയായി ഇറാനിയൻ ആരാധകർക്കായി അനുവദിച്ചിരുന്ന ടിക്കറ്റ് ക്വോട്ട അമേരിക്ക പിൻവലിച്ചുവെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ആരോപണം. ചൊവ്വാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ, അന്താരാഷ്ട്ര കായിക മത്സരങ്ങളുടെ സുതാര്യതക്കും ഫിഫയുടെ നിഷ്പക്ഷതാ നയങ്ങൾക്കും വിരുദ്ധമാണ് ഈ നടപടിയെന്ന് ഇറാൻ കുറ്റപ്പെടുത്തി.
ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ഫിഫക്ക് കത്തയച്ചിട്ടുണ്ട്. എന്നാൽ ടിക്കറ്റ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഫിഫയോ യു.എസ് ടൂർണമെന്റ് സംഘാടകരോ ഇതുവരെ പരസ്യ പ്രതികരണങ്ങൾക്ക് തയ്യാറായിട്ടില്ല.
ലോകകപ്പിൽ പങ്കെടുക്കുന്ന ഓരോ രാജ്യത്തിനും ലഭിക്കേണ്ട ഔദ്യോഗിക ടിക്കറ്റ് വിഹിതം ഉപയോഗിച്ച് ആരാധകർക്ക് ടിക്കറ്റുകൾ വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ അവസാന നിമിഷത്തിൽ ആ ടിക്കറ്റ് വിഹിതം ലഭ്യമല്ലെന്ന് അറിയിക്കപ്പെട്ടതോടെ ആരാധകർക്ക് ടിക്കറ്റുകൾ നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായി.ഇറാനിയൻ ആരാധകരെ അവരുടെ നിയമപരവും ഔദ്യോഗികവുമായ ടിക്കറ്റ് വിഹിതത്തിൽ നിന്ന് വഞ്ചിക്കുന്നത് അന്താരാഷ്ട്ര കായിക മത്സരങ്ങളുടെ ആത്മാവിനും എല്ലാ രാജ്യങ്ങൾക്കും തുല്യ പരിഗണന നൽകണമെന്ന അടിസ്ഥാന തത്വത്തിനും വിരുദ്ധമാണ് എന്നും ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു. ഈ നടപടിക്ക് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും അവർ ആരോപിച്ചു.
ഫിഫയുടെ ഔദ്യോഗിക നിയമപ്രകാരം ഓരോ മത്സരത്തിലും പങ്കെടുക്കുന്ന രാജ്യങ്ങളിലെ ഫുട്ബോൾ ഫെഡറേഷനുകൾക്ക് ആകെ സ്റ്റേഡിയം ശേഷിയുടെ 8 ശതമാനം ടിക്കറ്റുകൾ ആരാധകർക്കായി വിതരണം ചെയ്യാൻ ലഭിക്കാറുണ്ട്. ഇതനുസരിച്ച് ഇറാൻ ഫെഡറേഷൻ ടിക്കറ്റ് വിതരണ നടപടികൾ നേരത്തെ ആരംഭിച്ചിരുന്നു.പെട്ടെന്നുണ്ടായ ഈ റദ്ദാക്കൽ കാരണം, മത്സരങ്ങൾ നേരിട്ട് കാണാനായി വിമാന ടിക്കറ്റുകളും യു.എസിലെ ഹോട്ടൽ താമസ സൗകര്യങ്ങളും മുൻകൂട്ടി ബുക്ക് ചെയ്ത ഇറാൻ ആരാധകർ വലിയ സാമ്പത്തിക നഷ്ടവും പ്രതിസന്ധിയുമാണ് നേരിടുന്നത്.
ടിക്കറ്റ് വിവാദത്തിന് പുറമെ, അമേരിക്കയും ഇറാനും തമ്മിലുള്ള രാഷ്ട്രീയ സംഘർഷ പശ്ചാത്തലത്തിൽ കടുത്ത യാത്രാ നിയന്ത്രണങ്ങളാണ് യു.എസ് സർക്കാർ ഇറാൻ ടീമിന് മേൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇറാന്റെ ലോകകപ്പ് ഒരുക്കങ്ങൾ നേരത്തേ തന്നെ പ്രതിസന്ധിയിലായിരുന്നു. വിസ പ്രശ്നങ്ങളും സുരക്ഷാ ആശങ്കകളും കാരണം ടീം അവരുടെ ബേസ് ക്യാമ്പ് അമേരിക്കയിലെ അരിസോണയിൽ നിന്ന് മെക്സിക്കോയിലേക്ക് മാറ്റിയിരുന്നു. ചില ഉദ്യോഗസ്ഥർക്ക് ഇപ്പോഴും അമേരിക്കൻ വിസ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് വ്യാഴാഴ്ച ആരംഭിക്കും, ജൂൺ 15 ന് ന്യൂസിലൻഡിനെയും ജൂൺ 21 ന് ബെൽജിയത്തെയും ഇറാൻ നേരിടും .രണ്ടു കളികളും നടക്കുന്നത് ലോസ് ഏഞ്ചൽസിൽ .ജൂൺ 26 ന് സിയാറ്റിലിൽ ഈജിപ്തിനെയും ഇറാൻ നേരിടും.
