കോഴിക്കോട്ടെ നിപാ ബാധിതന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 77 പേർ; നിലവില്‍ കണ്ടൈന്‍മെന്റ് സോണ്‍ വേണ്ടതില്ലെന്ന് മന്ത്രി

കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടികയിൽ നിലവിൽ 77 പേരെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളാണെന്നും ഇവരിൽ ആർക്കും നിലവിൽ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. രോഗബാധിതന്റെ റൂട്ട് മാപ്പ് തയ്യാറായിട്ടുണ്ടെന്ന് കലക്ടർ അറിയിച്ചിട്ടുണ്ടെന്നും നിലവിൽ കണ്ടൈൻമെന്റ് സോണുകളായി തിരിക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
‘സമ്പർക്കപ്പട്ടികയിലുള്ള ആർക്കും ഇതേവരെയും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പട്ടികയിലെ രണ്ട് പേർ ഹൈയസ്റ്റ് റിസ്ക് വിഭാഗത്തിലും 13 പേർ ഹൈ റിസ്ക് വിഭാഗത്തിലും 62 പേർ ലോ റിസ്ക് വിഭാഗത്തിലുമാണുള്ളത്. ഹൈയസ്റ്റ്,ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട എല്ലാവരും ക്വാറന്റൈനിലാണുള്ളത്. രോഗബാധിതന്റെ റൂട്ട് തയ്യാറാക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്’. മന്ത്രി വ്യക്തമാക്കി.
‘രാമനാട്ടുകര നഗരസഭാ പരിധിയിൽ പെട്ടയാൾക്കാണ് ഇന്നലെ നിപ സ്ഥിരീകരിച്ചത്. ഇയാളുടെ സാമ്പിളുകളുപയോഗിച്ച് നടത്തിയ എല്ലാ പരിശോധനാഫലങ്ങളും പോസിറ്റീവാണ്. ഇന്നലെ രാത്രിയോടെ തന്നെ ഇയാളെ മെഡിക്കൽ കോളജിലെത്തിച്ചിരുന്നു. നിലവിൽ കണ്ടൈൻമെന്റ് സോണുകളാക്കി തിരിക്കേണ്ടതില്ലെന്നാണ് തീരുമാനം. ആവശ്യമായ മരുന്നുകൾ ആരോഗ്യവകുപ്പിന്റെ പക്കലുണ്ട്. ജില്ലാ ഓഫീസിൽ കൺട്രോൾ റൂം തുറന്നുപ്രവർത്തിക്കും.’ മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് ആറ് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൊല്ലത്ത് രണ്ട്, വയനാട് ഒമ്പത്, കോഴിക്കോട് എന്നിങ്ങനെയാണ് സ്ഥിരീകരണം. രോഗലക്ഷണങ്ങളുള്ള 514 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
‘വയനാട് സ്കൂളിലെ കിണറിലെ വെള്ളം പരിശോധിച്ചിരുന്നു. ആ വെള്ളം ശുദ്ധമല്ലെന്നാണ് കണ്ടെത്തൽ. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്. ഭയപ്പെടേണ്ടതില്ല. വവ്വാലുകളുടെ പ്രജനനകാലമായതിനാൽ തന്നെ ഈ മാസത്തെ ജനങ്ങൾ അൽപ്പം കരുതിയിരിക്കുന്നത് നല്ലതാണ്’. മുരളീധരൻ കൂട്ടിച്ചേർത്തു.
നിലവിൽ കണ്ടൈൻമെന്റ് സോൺ പ്രഖ്യാപനത്തിന്റെ ആവശ്യമില്ലെന്നും രോഗലക്ഷണങ്ങളുള്ള ആരുംതന്നെ സമ്പർക്കപ്പട്ടികയിലില്ലെന്നും കോഴിക്കോട് ജില്ലാ കലക്ടർ എം.എസ് മാധവിക്കുട്ടി അറിയിച്ചു. രോഗബാധിതന്റെ ഗോഡൗൺ, വീടിന് സമീപത്തെ സപ്പോട്ട മരം എന്നിങ്ങനെ രണ്ട് സ്ഥലങ്ങളാണ് രോഗ ഉറവിട സാധ്യതയുള്ള സ്ഥലങ്ങളെന്നും പരിശോധന തുടരുകയാണെന്നും കലക്ടർ കൂട്ടിച്ചേർത്തു.
