‘ടീമാണ് ഗോൾ അടിക്കേണ്ടത്, നിങ്ങളല്ല…’; ക്രിസ്റ്റ്യാനോയെ വിമർശിച്ച് ഫ്രഞ്ച് ഇതിഹാസം

ന്യൂയോർക്ക്: ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഡി.ആർ കോംഗോക്കെതിരെ നിറംമങ്ങിയ പോർചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷവിമർശനമാണ് ഉയരുന്നത്. മുഴുവൻ സമയവും ടീമിനായി കളിച്ചിട്ടും സി.ആർ7നിൽ പ്രതിഭയുടെ നിഴൽപോലും കണ്ടില്ല. മത്സരത്തിലുടനീളം ആകെ 25 തവണ മാത്രമാണ് താരം പന്തുതൊട്ടത്. ഓൺ ടാർഗറ്റിലേക്ക് ഒരു ഷോട്ടുപോലും താരത്തിന് തൊടുക്കാനായില്ല.
അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിക്കു പിന്നാലെ ആറു ലോകകപ്പ് കളിക്കുന്ന താരമെന്ന പകിട്ടുമായാണ് താരം കളത്തിലറങ്ങിയത്. മെസ്സി ഹാട്രിക്ക് നേടിയും ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ രണ്ടു ഗോളുമായും വരവറിയിച്ചപ്പോൾ, ക്രിസ്റ്റ്യാനോ ഗ്രൗണ്ടിൽ വെറും കാഴ്ചക്കാരൻ മാത്രമായി ഒതുങ്ങി. ഹൂസ്റ്റണിൽ നടന്ന മത്സരത്തിൽ ലോകകപ്പിലെ മികച്ച ടീമുകളെന്ന പെരുമയുമായെത്തിയ പോർചുഗലിനെ 52 വർഷത്തിനുശേഷം ലോകകപ്പ് കളിക്കാനെത്തിയ ആഫ്രിക്കൻ രാജ്യമായ കോംഗോ 1-1 എന്ന സ്കോറിൽ തളച്ചത്.
അവസാന ലോകകപ്പ് കളിക്കുന്ന ക്രിസ്റ്റ്യാനോയെ മുൻ ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. മത്സരത്തിനിടെ ബ്രൂണോ ഫെർണാണ്ടസിൽനിന്ന് പന്ത് തട്ടിയെടുത്ത താരം തൊടുത്ത ഷോട്ട് ലക്ഷ്യം കാണാതെ പോയതും ഹെൻറിയെ ചൊടിപ്പിച്ചു. ടീമിനാണ് ഗോൾ വേണ്ടത്, അല്ലാതെ ക്രിസ്റ്റ്യാനോ അല്ല ഗോളടിക്കേണ്ടതെന്നും മുൻ ആഴ്സനൽ താരം വിമർശിച്ചു. മത്സരത്തിനിടെ ബ്രൂണോ ഫെർണാണ്ടസിന് ഗോൾ നേടാനുള്ള മികച്ചൊരു അവസരം ക്രിസ്റ്റ്യാനോ കളഞ്ഞുകുളിച്ചെന്നും ഹെൻറി കുറ്റപ്പെടുത്തുന്നു.
“ക്രിസ്റ്റ്യാനോ ഈ അവസ്ഥയിലൂടെ പലതവണ കടന്നുപോയിട്ടുണ്ട്. നിങ്ങൾ കൃത്യമായി ഓടിയിരുന്നെങ്കിൽ, പ്രതിരോധതാരം സിക്സ്-യാർഡ് ബോക്സിലേക്ക് പോകണോ വേണ്ടയോ എന്ന ആശങ്കയിലാകുമായിരുന്നു. എന്നാൽ ഗോൾ അടിക്കാനുള്ള ആഗ്രഹം കാരണം ക്രിസ്റ്റ്യാനോയും ബ്രൂണോയുടെ പാതയിലേക്ക് കടന്നുവന്നു. ക്രിസ്റ്റ്യാനോ സിക്സ്-യാർഡ് ബോക്സിലേക്ക് ഓടിയിരുന്നെങ്കിൽ, പ്രതിരോധ താരം അദ്ദേഹത്തെ പിന്തുടരുമായിരുന്നു. അപ്പോൾ ബ്രൂണോക്ക് വളരെ എളുപ്പത്തിൽ ഗോളിലേക്ക് എത്താമായിരുന്നു. എന്നാൽ സ്വന്തം ഗോൾ നേട്ടത്തിനായി അദ്ദേഹം ബ്രൂണോയുടെ പാതയിൽ തടസ്സമായി നിന്നു. ഇത് കോംഗോ പ്രതിരോധ താരങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കി” -ഫോക്സ് ചാനൽ അഭിമുഖത്തിൽ ഹെൻറി പ്രതികരിച്ചു.
കളിക്കുംമുമ്പേ ആദ്യ ഇലവനിൽ ഇടംപിടിച്ച് റെക്കോഡ് സ്വന്തമാക്കിയെങ്കിലും മത്സരത്തിലെ ക്രിസ്റ്റ്യാനോയുടെ പ്രകടനം ചരിത്രത്തിൽ ഇടംപിടിക്കുന്ന ഒന്നായിരുന്നില്ല. ടീമിനാണ് ഗോൾ ആവശ്യം, നിങ്ങൾക്കല്ല. ബ്രൂണോയുടെ നിരാശ നിറഞ്ഞ പ്രതികരണത്തിൽ അത് വ്യക്തമാണെന്നും ഫ്രഞ്ച് സ്ട്രൈക്കർ പറയുന്നു. 41 വയസ്സും 123 ദിവസവും പ്രായമുള്ള സിആർ7 ലോകകപ്പ് മത്സരത്തിൽ ആദ്യ ഇലവനിൽ ഇടംപിടിച്ച ഏറ്റവും പ്രായം കൂടിയ ഔട്ട്‌ഫീൽഡ് താരമാണ്. എന്നാൽ, പോർചുഗീസ് ക്യാപ്റ്റൻ കരിയറിൽ ഒരിക്കലും ഓർത്തിരിക്കാൻ ആഗ്രഹിക്കുന്ന ഒരു മത്സരമാകില്ല.
ക്രിസ്റ്റ്യാനോയെ 90 മിനിറ്റും കളത്തിൽ നിലനിർത്തിയത് റോബർട്ടോ മാർട്ടിനെസിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ പിഴവാണെന്ന് മുൻ ഇംഗ്ലീഷ് താരം ക്രിസ് സട്ടണും വിമർശിച്ചു. ”റൊണാൾഡോയെ പിൻവലിക്കേണ്ടതായിരുന്നു, പക്ഷേ താരതതെ പിണക്കാൻ അദ്ദേഹത്തിന് ഭയമാണ്. ക്രിസ്റ്റ്യാനോ തന്നെയാണ് യഥാർഥത്തിൽ പോർചുഗലിന്റെ മാനേജർ” -സട്ടൺ എക്സിൽ പരഹസിച്ചു. ചൊവ്വാഴ്ച ഹൂസ്റ്റണിൽ ഉസ്ബെക്കിസ്താനെതിരെയാണ് പറങ്കിപ്പടയുടെ അടുത്ത മത്സരം. ഈമാസം 27ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ കൊളംബിയയെയും നേരിടും.
