ഗോൾവേട്ടയിൽ രാജാവിന് പിന്നാലെ രാജൻമോനും; ക്ലോസെക്കൊപ്പമെത്തി എംബാപ്പെ, ലക്ഷ്യം മെസ്സിയുടെ സിംഹാസനം!

ഫിലാഡൽഫിയ: ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പം എത്തി ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ. ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇറാഖിനെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോൾ നേടിയാണ് ഇരുപത്തിയേഴുകാരനായ താരം ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതോടെ ലോകകപ്പിൽ 16 ഗോളുകളെന്ന ക്ലോസെയുടെ റെക്കോർഡിനൊപ്പം സംയുക്തമായി രണ്ടാം സ്ഥാനത്ത് എത്താൻ എംബാപ്പെയ്ക്കായി. ഇനി ഫ്രഞ്ച് സൂപ്പർ താരത്തിന് മുന്നിലുള്ളത് 18 ഗോളുകളുമായി സിംഹാസനമുറപ്പിച്ചിരിക്കുന്ന അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സി മാത്രമാണ്.
സ്വന്തം കരിയറിലെ നൂറാം അന്താരാഷ്ട്ര മത്സരം കളിക്കാനിറങ്ങിയ എംബാപ്പെ തുടക്കം മുതൽ തകർപ്പൻ ഫോമിലായിരുന്നു. മത്സരത്തിന്റെ പതിനാലാം മിനിറ്റിൽ മൈക്കൽ ഒലീസെയുടെ മികച്ചൊരു നീക്കത്തിനൊടുവിൽ ബോക്സിന്റെ വശത്തുനിന്ന് ഉതിർത്ത മനോഹരമായ ഇടംകാലൻ ഷോട്ടിലൂടെയാണ് എംബാപ്പെ ഫ്രാൻസിന് ആദ്യ ലീഡ് സമ്മാനിച്ചത്. പിന്നീട് അമ്പത്തിനാലാം മിനിറ്റിൽ ഇറാഖ് പ്രതിരോധ നിര വരുത്തിയ ഗുരുതരമായ പിഴവിൽ നിന്നായിരുന്നു എംബാപ്പെയുടെ രണ്ടാം ഗോൾ പിറന്നത്. ഇറാഖ് ഗോൾകീപ്പർ അഹമ്മദ് ബാസിലിനെ ഉസ്മാൻ ഡെംബെലെ സമ്മർദ്ദത്തിലാക്കിയതിനെ തുടർന്ന് പന്ത് ഫ്രാൻസിന് അനുകൂലമായി ലഭിക്കുകയും, ഡെംബെലെ നൽകിയ പാസ് എംബാപ്പെ ഒഴിഞ്ഞ വലയിലേക്ക് തട്ടിയിടുകയുമായിരുന്നു. കനത്ത മഴയും ശക്തമായ മിന്നലും കാരണം ഒന്നര മണിക്കൂറോളം തടസ്സപ്പെട്ട മത്സരത്തിൽ ഒടുവിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് ഇറാഖിനെ തകർത്തത്. ഉസ്മാൻ ഡെംബെലെയാണ് ഫ്രാൻസിന്റെ മൂന്നാമത്തെ ഗോൾ സ്കോർ ചെയ്തത്.
നിലവിലെ ഗോൾവേട്ടക്കാരുടെ പട്ടിക പരിശോധിച്ചാൽ അർജന്റീനൻ നായകൻ ലയണൽ മെസ്സി തന്നെയാണ് തലപ്പത്തുള്ളത്. കഴിഞ്ഞ ദിവസം ഓസ്ട്രിയക്കെതിരായ മത്സരത്തിൽ ഇരട്ട ഗോൾ നേടിയതോടെ മെസ്സിയുടെ ആകെ ലോകകപ്പ് ഗോൾ നേട്ടം 18 ആയി ഉയർന്നിരുന്നു. അൾജീരിയക്കെതിരായ ആദ്യ മത്സരത്തിൽ തന്നെ ക്ലോസെയുടെ 16 ഗോളുകൾക്കൊപ്പമെത്തിയ മെസ്സി, ഓസ്ട്രിയക്കെതിരെ ലീഡ് വർദ്ധിപ്പിക്കുകയായിരുന്നു. നിലവിൽ 18 ഗോളുകളുമായി മെസ്സി ഒന്നാമതും, 16 ഗോളുകളുമായി എംബാപ്പെയും ക്ലോസെയും രണ്ടാം സ്ഥാനത്തുമാണ്. 15 ഗോളുകളുള്ള ബ്രസീൽ താരം റൊണാൾഡോ, 14 ഗോളുകളുള്ള ജർമനിയുടെ ഗെർഡ് മുള്ളർ, 13 ഗോളുകളുള്ള ഫ്രാൻസിന്റെ ജസ്റ്റ് ഫോണ്ടെയ്ൻ എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. കൂടാതെ ഫ്രാൻസിനായി 100 മത്സരങ്ങൾ തികയ്ക്കുന്ന പത്താമത്തെ മാത്രം കളിക്കാരനെന്ന പദവിയും എംബാപ്പെ ഈ മത്സരത്തോടെ സ്വന്തമാക്കി.
എംബാപ്പെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനാകുമെന്നാണ് ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്സ് മത്സരശേഷം വ്യക്തമാക്കിയത്. റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണെന്നും, കളത്തിൽ തുടരുന്നിടത്തോളം കാലം എംബാപ്പെ ബാർ ഉയർത്തിക്കൊണ്ടേയിരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് മത്സരം തടസ്സപ്പെട്ടപ്പോൾ കളിക്കാർ എങ്ങനെ സമയം ചിലവഴിച്ചു എന്ന ചോദ്യത്തിന്, തങ്ങൾ കാർഡ് കളിച്ചിരിക്കുകയായിരുന്നു എന്ന് ദെഷാംപ്സ് തമാശയായി മറുപടി നൽകി. ടൂർണമെന്റിൽ തന്റെ ആദ്യ ഗോൾ കണ്ടെത്തിയ ഉസ്മാൻ ഡെംബെലെയുടെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. ഡെംബെലെയുടെ ശാരീരികക്ഷമത മികച്ചതാണെങ്കിൽ ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ വലിയൊരു പങ്ക് വഹിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും തനിക്ക് താരത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും ദെഷാംപ്സ് കൂട്ടിച്ചേർത്തു.
