വംശീയാധിക്ഷേപത്തിന് പിന്നാലെ എംബാപ്പെയെ തെറി പറഞ്ഞ് പരാഗ്വേ സെനറ്റർ

ന്യൂയോർക്ക്: ലോകകപ്പ് പ്രീ-ക്വാർട്ടറിൽ ഫ്രാൻസും പരാഗ്വേയും തമ്മിൽ നടന്ന മത്സരത്തിന് പിന്നാലെ ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയും പരാഗ്വേ സെനറ്റർ സെലസ്റ്റെ അമറില്ലയും തമ്മിലുള്ള വാക്പോര് പുതിയ തലത്തിലേക്ക്. എംബാപ്പെയെ വംശീയമായി അധിക്ഷേപിച്ചതിന് പിന്നാലെ, ഇത്തവണ അങ്ങേയറ്റം മോശമായ പദപ്രയോഗങ്ങളുമായാണ് സെനറ്റർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ബുധനാഴ്ച പരാഗ്വേ സെനറ്റിൽ വെച്ച് നടന്ന ചർച്ചയിലാണ് എംബാപ്പെയെ ‘സൺ ഓഫ് എ ബി**’ എന്ന് വിളിച്ച് അമറില്ല പരസ്യമായി അധിക്ഷേപിച്ചത്. തനിക്കെതിരെ പ്രതികരിച്ച എംബാപ്പെ മാപ്പ് പറഞ്ഞില്ലെങ്കിൽ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും അവർ ഭീഷണിപ്പെടുത്തി.

“ആദ്യമായി ലോകകപ്പ് വേദിയിലെത്തിയ ഒരു യുവതാരം പരാഗ്വേയുടെ എല്ലാ വിനയത്തോടെയും അവന് നേരെ കൈനീട്ടി. എന്നാൽ ആ ‘സൺ ഓഫ് എ ബി**’ അവന് കൈകൊടുക്കാൻ വിസമ്മതിക്കുകയും മുഖത്തുനോക്കി ആക്രോശിക്കുകയുമാണ് ചെയ്തത്. അതൊരിക്കലും ഒരു ഫ്രഞ്ചുകാരന്റെ രീതിയല്ല. റൂസ്സോയുടെയും വിക്ടർ ഹ്യൂഗോയുടെയും നാടായ, വലിയ കലാ-സാംസ്കാരിക പാരമ്പര്യമുള്ള ഫ്രാൻസിനെ എംബാപ്പെ എന്ന ഒരൊറ്റ വ്യക്തിയിലേക്ക് ചുരുക്കാൻ ഞാൻ ഒരുക്കമല്ല,” അമറില്ല പറഞ്ഞു.

നേരത്തെ എംബാപ്പെയെ ‘കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ’ എന്ന് വിളിച്ച് വംശീയാധിക്ഷേപം നടത്തിയ അമറില്ലയെ ‘നികൃഷ്ടയായ സ്ത്രീ’ എന്നാണ് എംബാപ്പെ വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് എംബാപ്പെ തന്നോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് അവർ പുതിയ ഭീഷണിയുമായി രംഗത്തെത്തിയത്. “പരാഗ്വേക്കാരോട് കളിക്കാൻ നിൽക്കരുത് എംബാപ്പെ. ബ്രസീൽ ഇതിഹാസം റൊണാൾഡീഞ്ഞോയെ ജയിലിലടച്ച നാടാണിത്. അതിനാൽ എന്നെ വിലകുറച്ച് കാണരുത്. സ്ത്രീകൾക്കെതിരായ രാഷ്ട്രീയ അതിക്രമത്തിന്റെ പേരിൽ എനിക്ക് നിനക്കെതിരെ കേസെടുക്കാൻ കഴിയും,” എക്സിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിൽ അവർ ഭീഷണിപ്പെടുത്തി.

അതേസമയം, കളത്തിന് പുറത്തെ ഇത്തരം വിവാദങ്ങളൊന്നും എംബാപ്പെയെ ബാധിച്ചിട്ടില്ലെന്നും മൊറോക്കോയ്ക്കെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മാത്രമാണ് താരത്തിന്റെ ശ്രദ്ധയെന്നും ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാം വ്യക്തമാക്കി. ക്വാർട്ടർ ഫൈനലിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “കിലിയൻ മാനസികമായി വളരെ മികച്ച അവസ്ഥയിലാണ്, നാളത്തെ മത്സരത്തിനായി അവൻ പൂർണ്ണ സജ്ജനാണ്,” ദെഷാം പറഞ്ഞു. ലോകകപ്പ് പോലൊരു വേദിയിൽ ഫ്രഞ്ച് നായകനെതിരെ തുടർച്ചയായി ഉണ്ടാകുന്ന അധിക്ഷേപങ്ങൾക്കെതിരെ ഫുട്ബോൾ ലോകത്ത് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.