കഞ്ചാവ് വിൽപന: രണ്ട് അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ

കാടാമ്പുഴ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും സ്കൂൾ വിദ്യാർഥികൾക്കും കഞ്ചാവ് വിൽപന നടത്തിയിരുന്ന രണ്ട് അന്തർ സംസ്ഥാന തൊഴിലാളികളെ കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടിച്ചിറയിൽ കഴിഞ്ഞദിവസം രാത്രി 11ഓടെയാണ് പ്രതികളെ പിടികൂടിയത്. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ എസ്.കെ. ജാനി (34), അശോക് ഹെൽദർ (36) എന്നിവരാണ് പിടിയിലായത്. പ്രതികൾ കഞ്ചാവ് ചെറു പാക്കറ്റുകളാക്കിയാണ് വിൽപന നടത്തിയിരുന്നത്.
പ്രതികളിൽനിന്ന് 610 ഗ്രാമോളം കഞ്ചാവ്, കഞ്ചാവ് പൊതിയാൻ ഉപയോഗിച്ച കവറുകൾ, ചില്ലറ വിൽപ്പനക്കായി ഉപയോഗിച്ച ചെറിയ പാക്കറ്റുകൾ എന്നിവയും, കഞ്ചാവ് വിൽപനയിലൂടെ ലഭിച്ചതായി സംശയിക്കുന്ന 20,900 രൂപയും, പഴ്സും രണ്ട് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. എസ്.എച്ച്.ഒ വി.കെ. ശ്രീജേഷിന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒമാരായ അജീഷ്, ഷിരിൻ ബാബു, പ്രിയ, സിവിൽ പൊലീസ് ഓഫിസർ ജിനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രദേശത്ത് സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
