തിരിച്ചുവരവിൽ മെസ്സിക്ക് നിരാശ; എം.എൽ.എസിൽ ഇന്‍റർ മയാമിക്ക് സമനില, അവസരങ്ങൾ നഷ്ടപ്പെടുത്തി സൂപ്പർതാരം

ന്യൂയോർക്ക്: ലോകകപ്പിനുശേഷമുള്ള വിശ്രമം കഴിഞ്ഞ് അമേരിക്കൻ മേജർ സോക്കർ ലീഗിൽ (എം.എൽ.എസ്) ഇന്‍റർ മയാമിക്കായി ആദ്യ മത്സരം കളിക്കാനിറങ്ങിയ അർജന്‍റൈൻ സൂപ്പർതാരം ലയണൽ മെസ്സിക്ക് നിരാശ.

ശനിയാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ കൊളംബസ് ക്രൂവിനോട് ടീമിന് സമനില കൊണ്ട് തൃപ്തിപെടേണ്ടി വന്നു. ഇരുടീമുകളും രണ്ടു ഗോൾ വീതം നേടി പിരിയുകയായിരുന്നു. മയാമിക്കായി രണ്ടാം പകുതിയിൽ പകരക്കാരനായാണ് മെസ്സി കളത്തിലിറങ്ങിയത്. ഗോൾ നേടാൻ താരത്തിന് കഴിഞ്ഞില്ല. രണ്ട് ഗോളവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്തു. ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് അർജന്റീന തോറ്റതിനു പിന്നാലെ നാട്ടിലേക്ക് മടങ്ങിയ താരം, രണ്ടാഴ്ചത്തെ വിശ്രമത്തിനുശേഷമാണ് ടീമിനൊപ്പം ചേർന്നത്.

മയാമിയുടെ നൂ സ്റ്റേഡിയത്തിലെ കാണികളെ ആവേശത്തിലാക്കി 53-ാം മിനിറ്റിലാണ് മെസ്സി പകരക്കാരനായി കളത്തിലിറങ്ങിയത്. മത്സരത്തിൽ 16ാം മിനിറ്റിൽ യുറുഗ്വായ് താരം ലൂയിസ് സുവാരസിലൂടെ മയാമിയാണ് ആദ്യം ലീഡെടുത്തത്. ഇതോടെ നാലു മത്സരങ്ങളിൽനിന്ന് താരത്തിന്‍റെ ഗോൾ നേട്ടം ഏഴായി. എന്നാൽ, 34ാം മിനിറ്റിൽ ബ്രസീൽ മധ്യനിരതാരം കാസെമിറോയുടെ പിഴവ് ഓൺ ഗോളിൽ കലാശിച്ചു. കൊളംബസ് മത്സരത്തിൽ ഒപ്പമെത്തി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ (45+5) നോഹ് അലനിലൂടെ മയാമി വീണ്ടും മുന്നിലെത്തി. സുവാരസ് നൽകിയ ക്രോസിൽനിന്നുള്ള പന്ത് താരം ഹെഡ് ചെയ്ത് വലയിലാക്കി.

ഇടവേളക്കുശേഷം മെസ്സി എത്തിയെങ്കിലും ലീഡ് വർധിപ്പിക്കാനുള്ള അവസരങ്ങളൊന്നും ടീമിന് മുതലെടുക്കാനായില്ല. അവസാന മിനിറ്റുകളിലേക്ക് കടന്ന മത്സരത്തിൽ കൊളംബസ് നാടകീയായി മത്സരത്തിൽ സമനില പിടിക്കുകയായിരുന്നു. റയൽ സോസിഡാഡിൽനിന്നെത്തി കൊളംബസിനായി അരങ്ങേറ്റം കുറിച്ച ബ്രെയ്സ് മെൻഡെസ് 84-ാം മിനിറ്റിൽ മനോഹരമായ ഒരു ഫ്രീക്കിക്കിലൂടെയാണ് വിജയത്തോളം പോന്ന സമനില ഗോൾ കണ്ടെത്തിയത്. ഇതോടെ മയാമിയുടെ തുടർച്ചയായ ആറ് മത്സരങ്ങളുടെ വിജയക്കുതിപ്പിനും അവസാനമായി. ലീഗിൽ ഈസ്റ്റേൺ കോൺഫറൻസിൽ 18 മത്സരങ്ങളിൽനിന്ന് 40 പോയന്‍റുമായി നാഷ്വില്ല ഒന്നാമതും 38 പോയന്‍റുള്ള മയാമി രണ്ടാമതുമാണ്.

വെസ്റ്റേൺ കോൺഫറൻസിലെ വാൻകൂവർ-ലോസ് ആഞ്ചലസ് മത്സരവും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ലീഗിൽ ഗോൾ വേട്ട തുടരുന്ന ദക്ഷിണ കൊറിയയുടെ സൺ ഹ്യൂങ് മിന്നിലൂടെ 37-ാം മിനിറ്റിൽ ലോസ് ആഞ്ചലസ് ആദ്യം ലീഡെടുത്തു. എന്നാൽ 76-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി തോമസ് മുള്ളർ വാൻകൂവറിനെ ഒപ്പമെത്തിച്ചു. ലോകകപ്പിൽ ദക്ഷിണ കൊറിയയുടെ നേരത്തെയുള്ള പുറത്താകലിൽ വിമർശനങ്ങൾ നേരിട്ട സൺ, ഈ ആഴ്ച ആദ്യം നടന്ന എം‌.എൽ‌.എസ് ഓൾ-സ്റ്റാർ ഗെയിമിൽ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയിരുന്നു.