കോമൺവെൽത്ത് ഗെയിംസിന് പിന്നാലെ പാക് ബോക്സറെ കാണ്മാനില്ല

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിന് പിന്നാലെ പാകിസ്താൻ ബോക്സിങ് താരം ഖുദ്റത്തുല്ല ഖാനെ ടീം ഹോട്ടലിൽ നിന്ന് കാണാതായി. താരം യു.കെയിൽ തുടരാൻ വേണ്ടി മുങ്ങിയതാണെന്നാണ് സൂചന. ഗെയിംസ് പൂർത്തിയാക്കി പാക് ടീം നാട്ടിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിലാണ് ഖുദ്റത്തിനെ കാണാതായത്. ഞായറാഴ്ച പുലർച്ച രണ്ടു വരെ മുറിയിൽ കണ്ടവരുണ്ട്. രാവിലെ ഒമ്പതിന് ടീം അംഗങ്ങൾ ലോബിയിൽ ഒത്തുകൂടിയപ്പോഴാണ് കാണാനില്ലെന്ന് വ്യക്തമായത്. പാസ്‌പോർട്ടും റിട്ടേൺ ടിക്കറ്റും ടീം മാനേജറുടെ കൈവശമുണ്ട്. ലഗേജുകളും കൊണ്ടുപോയിട്ടില്ല.

അതേസമയം, പാക് സംഘത്തിലെ മറ്റുള്ളവർ ഞായറാഴ്ച തന്നെ നാട്ടിലേക്ക് തിരിച്ചു. ഖുദ്റത്തുല്ലയെ കാണാതായ വിവരം ബോധ്യപ്പെട്ട ശേഷവും മുൻകൂട്ടി നിശ്ചയിച്ച യാത്രാ ഷെഡ്യൂൾ അനുസരിച്ച് മറ്റ് അത്‌ലറ്റുകളും അധികൃതരും മടങ്ങുകയായിരുന്നു. താരത്തെ കണ്ടെത്താൻ സ്കോട്ട്‌ലൻഡ് പൊലീസും യു.കെ ഇമിഗ്രേഷൻ അധികൃതരും നിലവിൽ അന്വേഷണം തുടരുകയാണ്. വിദേശത്തുവെച്ച് പാക് താരങ്ങൾ മുങ്ങുന്നത് ഇതാദ്യമല്ല. 2022ലെ ബർമിങ് കോമൺവെൽത്ത് ഗെയിംസിനിടെ ബോക്സർമാരായ സുലൈമാൻ ബലോചിനെയും നസീറുല്ല ഖാനെയും കാണാതായിരുന്നു. 2024ൽ ഇറ്റലിയിൽ നടന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തിനിടെ ഏഷ്യൻ സ്വർണ ജേതാവ് സുഹൈബ് റഷീദും ഇത്തരത്തിൽ മുങ്ങി. ഇവരൊക്കെ പിന്നീട് തിരിച്ചുവന്നു.