ഇന്ത്യ vs ശ്രീലങ്ക ടെസ്റ്റ് പരമ്പര: സായ് സുദർശന് പകരം സർഫറാസ് ഖാൻ ടീമിൽ

ന്യൂഡൽഹി: ശ്രീലങ്കയ്ക്കെതിരായ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വലംകൈയൻ ബാറ്റർ സർഫറാസ് ഖാനെ ഉൾപ്പെടുത്തി ബിസിസിഐ. വലതു കാൽവിരലിനേറ്റ പരിക്കിനെ തുടർന്ന് ടീമിൽ നിന്ന് പുറത്തായ യുവതാരം സായ് സുദർശന് പകരക്കാരനായാണ് സർഫറാസിന്റെ മടങ്ങിവരവ്. ഓഗസ്റ്റ് 15-ന് ഗാലെയിലാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. സായ് സുദർശന് വില്ലനായത് പരിക്ക്കഴിഞ്ഞ മാസം നടന്ന ഇന്ത്യ എ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിനിടെയാണ് സായ് സുദർശന്റെ കാൽവിരലിന് പരിക്കേൽക്കുന്നത്. നിലവിൽ ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ചികിത്സയും പുനരധിവാസവും തുടരുകയാണ് താരം.

ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുൻപായി പൂർണ്ണ കായികക്ഷമത വീണ്ടെടുക്കാൻ കഴിയില്ലെന്ന് മെഡിക്കൽ ടീം ഉറപ്പാക്കിയതോടെയാണ് ബിസിസിഐ പകരക്കാരനെ പ്രഖ്യാപിച്ചത്. സായ് സുദർശന് പകരക്കാരായി സർഫറാസ് ഖാൻ, ഷെയ്ക് റഷീദ് എന്നീ താരങ്ങളെയാണ് സെലക്ടർമാർ പ്രധാനമായും പരിഗണിച്ചിരുന്നത്. എന്നാൽ അന്താരാഷ്ട്ര തലത്തിലുള്ള മുൻപരിചയം സർഫറാസിന് നറുക്കുവീഴാൻ കാരണമായി. ജസ്പ്രീത് ബുംറയ്ക്ക് പുറമെ പരമ്പരയ്ക്ക് മുൻപ് ടീമിൽ നിന്നും പരിക്കേറ്റ് പുറത്താകുന്ന മറ്റൊരു പ്രധാന താരമാണ് സുദർശൻ.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് സർഫറാസ് ഖാൻ വീണ്ടും ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ജഴ്സി അണിയാൻ ഒരുങ്ങുന്നത്. 2024 നവംബറിൽ ന്യൂസിലൻഡിനെതിരെ നടന്ന പരമ്പരയിലാണ് താരം അവസാനമായി ഇന്ത്യക്കായി കളത്തിലിറങ്ങിയത്. ആ പരമ്പരയ്ക്ക് ശേഷം ടീമിൽ ഇടംനേടാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഇതുവരെ ആറ് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള സർഫറാസ് 37.10 ശരാശരിയിൽ ഒരു സെഞ്ചുറിയും മൂന്ന് അർദ്ധസെഞ്ചുറികളും ഉൾപ്പെടെ 371 റൺസ് നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച റെക്കോർഡും താരത്തിന് തുണയായി. 62 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 64.73 എന്ന മികച്ച ശരാശരി സർഫറാസിനുണ്ട്.

ഫിറ്റ്നസ് വീണ്ടെടുത്ത് പുതിയ രൂപത്തിൽകഴിഞ്ഞ കാലങ്ങളിൽ ഫിറ്റ്നസിന്റെ പേരിൽ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്ന താരമായിരുന്നു സർഫറാസ് ഖാൻ. എന്നാൽ ഈ വർഷം കഠിനാധ്വാനത്തിലൂടെ ശരീരഭാരം കുറച്ച് മികച്ച ഫിറ്റ്നസ് കൈവരിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ഇത് കൂടിയാണ് നിർണായക സമയത്ത് ദേശീയ ടീമിലേക്കുള്ള വാതിൽ വീണ്ടും തുറക്കാൻ കാരണമായത്. സ്പിൻ ബൗളിങ്ങിനെ മികച്ച രീതിയിൽ നേരിടാൻ കഴിവുള്ള സർഫറാസിന്റെ സാന്നിധ്യം ശ്രീലങ്കൻ പിച്ചുകളിൽ ഇന്ത്യയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.

കൊളംബോയിൽ ഇന്ത്യൻ ടീമിനൊപ്പം ചേരുന്ന താരം അവിടെനിന്ന് ആദ്യ ടെസ്റ്റിനായി ടീമിനൊപ്പം ഗാലെയിലേക്ക് തിരിക്കും.ശ്രീലങ്കൻ പരമ്പരയ്ക്കുള്ള പുതുക്കിയ ഇന്ത്യൻ ടീം:ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവ്ദത്ത് പടിക്കൽ, സാരാംശ് ജെയിൻ, ആഖിബ് നബി, സർഫറാസ് ഖാൻ.