മഞ്ചേരി നഗരമധ്യത്തിലെ കൊലപാതകം; പ്രതി അറസ്റ്റില്‍

മഞ്ചേരി: സെന്‍ട്രല്‍ ജങ്ഷനിലെ അഹമ്മദ് കുരിക്കള്‍ സ്മാരക ബസ് ബേ കോംപ്ലക്‌സിലെ രണ്ടാം നിലയില്‍ തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റിൽ. എടക്കര പാലേമാട് പായിപ്പാടം പാലക്കാതടത്തില്‍ വീട്ടില്‍ പി.കെ. ജോബിനെയാണ് (29) മലപ്പുറം ഡിവൈ.എസ്.പി കെ. സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

വര്‍ഷങ്ങളായി മഞ്ചേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് താമസിച്ച് കെട്ടിടനിർമാണ മേഖലയില്‍ ജോലി ചെയ്തുവരുന്നയാളാണ് കൊല്ലപ്പെട്ടത്. പ്രകാശന്‍ എന്ന പേരിലറിയപ്പെട്ടിരുന്ന ഇയാളുടെ കൂടെ സ്ഥിരമായി കണ്ടുവന്നിരുന്നയാളാണ് ജോബിന്‍. എന്നാല്‍, കൊലപാതകശേഷം ജോബിനെ കാണാതായതാണ് സംശയത്തിനിടയാക്കിയത്. രക്ഷപ്പെടാൻ തിരൂര്‍ റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യംചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

കഴിഞ്ഞ 18ന് ജോലി കഴിഞ്ഞെത്തിയ ഇരുവരും മദ്യപിച്ചു. പ്രകാശന്റെ പണവും മദ്യവും ദിവസങ്ങള്‍ക്കുമുമ്പ് നഷ്ടപ്പെട്ടത് സംബന്ധിച്ച് ഇരുവരും വാക്കേറ്റമുണ്ടായി. വയോധികനായ പ്രകാശനെ അടിച്ചും ചവിട്ടിയും അവശനാക്കിയ പ്രതി പണം തട്ടിയെടുത്തശേഷം വീണ്ടും ബിവറേജസ് ഔട്ട്ലെറ്റില്‍ പോയി മദ്യം വാങ്ങി കുടിച്ചു. മദ്യലഹരിയില്‍ സംഭവ സ്ഥലത്തേക്ക് എത്തിയ പ്രതി ഒഴിഞ്ഞ മദ്യക്കുപ്പിയെടുത്ത് പ്രകാശന്റെ തലക്കും മുഖത്തും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ബസ് സ്റ്റാൻഡ് പരിസരത്തുതന്നെ കിടന്നുറങ്ങിയ പ്രതി പുലര്‍ച്ചെ സംഭവസ്ഥലത്തെത്തി വയോധികന്റെ മരണം ഉറപ്പുവരുത്തി. പിന്നീട് മഞ്ചേരി ഐ.ജി.ബി.ടി സ്റ്റാൻഡിലേക്ക് നടന്നുപോയ പ്രതി തിരൂര്‍ ബസില്‍ കയറിയാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്.

മലപ്പുറം പൊലീസ് ഇന്‍സ്പെക്ടര്‍ കെ. ഹരീഷ്, മഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് കെ. ഗോപി, എസ്.ഐ ബാലമുരുകന്‍, എ.എസ്‌.ഐമാരായ വി.എം. ഫിറോസ്, പി.കെ. മുഹമ്മദലി എന്നിവര്‍ക്കൊപ്പം പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഐ.കെ. ദിനേശ്, രഞ്ജിത്ത് രാജേന്ദ്രന്‍, കെ.കെ. ജസീര്‍, വി.പി ബിജു, ശ്രീജിത്ത് തിരുവാലി, കെ. തൗഫീഖ് മുബാറക്, സി.പി.ഒമാരായ ഉബൈദുല്ല, മുഹമ്മദ് സാലിം, റിയാസ്, നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.