പ്രബാത് ജയസൂര്യക്ക് ഐ.സി.സി ശാസന

കൊളംബോ: ശ്രീലങ്കൻ സ്പിന്നർ പ്രബാത് ജയസൂര്യക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഔദ്യോഗിക ശാസന. ഒരു ഡീമെറിറ്റ് പോയന്റും ശിക്ഷ വിധിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ ഐ.സി.സി പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് അച്ചടക്ക നടപടി. രണ്ടാം ദിനത്തിലെ കളി അവസാനിക്കാൻ ഇരിക്കെ താൻ പുറത്തായതിലുള്ള നിരാശ ആക്രമണത്തിലൂടെ പ്രകടിപ്പിച്ചതാണ് ജയസൂര്യക്ക് വിനയായത്. നൈറ്റ്‌വാച്ച്മാനായി ഇറങ്ങിയ ജയസൂര്യയെ മാനവ് സുത്താർ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. ഔട്ടായി മടങ്ങുമ്പോൾ ജയസൂര്യ തന്റെ ബാറ്റ് കൊണ്ട് ബൗണ്ടറി ലൈനിലെ വെഡ്ജുകളിൽ അടിക്കുകയും ഡ്രെസ്സിങ് റൂമിലേക്ക് ഗ്ലൗസ് എറിഞ്ഞു കളയുകയും ചെയ്തു. തെറ്റ് ജയസൂര്യ സമ്മതിക്കുകയും മാച്ച് റഫറി നിർദേശിച്ച ശിക്ഷ അംഗീകരിക്കുകയും ചെയ്തതിനാൽ കൂടുതൽ ഔദ്യോഗിക ഹിയറിങ്ങുകളുടെ ആവശ്യം വന്നില്ല.
