നേപ്പാളിൽ മിന്നൽ പ്രളയത്തിൽ കാണായവരിൽ 33 മലയാളികളും

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കാണാതായവരിൽ 33 മലയാളികളും. കേരളത്തിൽ നിന്നുള്ള 33 പേരെ കാണാനില്ലെന്നും ഇവരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ വിഫലമാണെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. ഇവർ അടക്കം നേപ്പാളിലുണ്ടായിരുന്ന 288 പേരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചൈനീസ് മേഖലയിൽ മാത്രമായി 200 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ നിന്നുള്ള 21 പേരെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. കാണാതായവരിൽ 32 പേർ പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ്. ചൈനീസ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ അടിയന്തരമായി നടന്നുവരുന്നു.

മിന്നൽ പ്രളയത്തിൽ ഇതുവരെ 270 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. കാണാതായവരെ എത്രയും വേഗം കണ്ടെത്തുന്നതിനായുള്ള ഊർജിത ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരിൽ 53 മലയാളികളെക്കുറിച്ചുള്ള വിവരം ലഭിച്ചതായി നോർക്ക നേരത്തെ അറിയിച്ചിരുന്നു. എല്ലാവരുമായും നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെങ്കിലും അവർ സുരക്ഷിതരാണെന്ന വിവരമാണ് ലഭിക്കുന്നതെന്ന് നോർക്ക സിഇഒ രാജേഷ് മാധവൻ പറഞ്ഞു. കാഞ്ഞങ്ങാട് നിന്ന് പോയ 36 അംഗ സംഘം ചിത്വാൻ ജില്ലയിലെ ഹോട്ടലിൽ എത്തിയിട്ടുണ്ട്.

അതേസമയം, നേപ്പാൾ പ്രളയത്തെ തുടർന്ന് അടിയന്തര സഹായങ്ങൾക്കായി വിദേശകാര്യമന്ത്രാലയം കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഹെൽപ്പ് ലൈൻ നമ്പറുകൾ: +911123088718, +911123088719