ഉമർ ഫൈസി മുക്കം സി.പി.എം ചട്ടുകമെന്ന് നാസർ ഫൈസി കൂടത്തായി

കോഴിക്കോട് : സമസ്തയിലെ മുസ്ലിം ലീഗ് അനുകൂലികളും വിരുദ്ധരും തമ്മിലുള്ള ഭിന്നത വീണ്ടും തെരുവിലേക്ക്. വഖഫ് ബോർഡ് വിഷയം മുൻനിർത്തി കഴിഞ്ഞ ദിവസം മലപ്പുറത്ത് ഉമർ ഫൈസി മുക്കം നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി നാസർ ഫൈസി കൂടത്തായി രംഗത്തെത്തി. കോഴിക്കോട് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഉമർ ഫൈസി മുക്കം സി.പി.എമ്മിന്റെ രാഷ്ട്രീയ ചട്ടുകമായി മാറിയിരിക്കുകയാണെന്ന് നാസർ ഫൈസി തുറന്നടിച്ചു.
സമസ്തയിൽ ബോധപൂർവം പിളർപ്പുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഈ രാഷ്ട്രീയക്കളിയുടെ ഭാഗമായി ഉമർ ഫൈസി മാറിയത് പ്രസ്ഥാനത്തിന് വലിയ അപമാനമാണുണ്ടാക്കിയത്. അതിനാൽ വിഷയത്തിൽ സമസ്ത മുശാവറ അടിയന്തരമായി ഇടപെട്ട് ഉചിതമായ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വഖഫ് ബോർഡിൽ ആർ.എസ്.എസ് പ്രതിനിധികളെ നിയമിക്കുമെന്ന പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നതാണ്. ബോർഡിലേക്ക് അമുസ്ലിം പ്രതിനിധികളെ ഉൾപ്പെടുത്തണമെന്നാണ് കേന്ദ്ര നിർദേശത്തിലുള്ളത്. എന്നാൽ കേരള സര്ക്കാരിന്റെ വീഴ്ച കാരണമാണ് ബോർഡിൽ രണ്ട് ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നത്. കള്ളൻ കള്ളൻ എന്ന് വിളിച്ച് കള്ളനെ തേടുന്ന അവസ്ഥയാണ് കണ്ടുകൊണ്ടിരിക്കുന്നത് നാസർ ഫൈസി പരിഹസിച്ചു.
ഓഗസ്റ്റ് 23-ന് മലപ്പുറത്ത് സിപിഎം സംഘടിപ്പിച്ച വഖഫ് സെമിനാറിലായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം. വഖഫ് ബോർഡിൽ രണ്ട് അമുസ്ലിങ്ങളെ നിയമിച്ചില്ലെങ്കിൽ അവിടെ രണ്ട് ആർഎസ്എസുകാരെ വെച്ച് പ്രശ്നം പരിഹരിക്കാമെന്ന് സർക്കാർ കോടതിയിൽ പറഞ്ഞതായി ഉമർ ഫൈസി പ്രസംഗിച്ചിരുന്നു. ഇതിനു മറുപടിയായാണ് നാസർ ഫൈസി രംഗത്തെത്തിയത്. വഖഫ് ബോർഡിന്റെ നിലനിൽപ്പ് ഉറപ്പാക്കുന്നതിനായി സെപ്റ്റംബർ 11-ന് മലപ്പുറത്ത് വിപുലമായ വിശദീകരണ യോഗം സംഘടിപ്പിക്കും. മുൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് യോഗം ഉദ്ഘാടനം ചെയ്യുന്നത്.
