അബ്ദുല്ല ബാസിലിനെതിരായ കേസ് പ്രതിഷേധാർഹം, നടപടിയെടുക്കേണ്ടത് ചാനൽ അവതാരകക്കെതിരെ – ഫ്രറ്റേണിറ്റി മൂവ്മെൻറ്

കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ പറഞ്ഞ ഒരു അഭിപ്രായത്തിന്റെ മറപിടിച്ച് ഹിന്ദുത്വ ഭാഷ്യമുപയോഗിച്ച് മുസ്‍ലിം സമുദായത്തിനെതിരെ ചാനൽ മുറിയിലിരുന്ന് നിർലജ്ജം വെറുപ്പ് തുപ്പിയ മാധ്യമപ്രവർത്തകയാണ് അപർണ കുറുപ്പെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് നഈം ഗഫൂർ. എന്നാൽ, താൻ തുപ്പിയ പുഴുത്തുനാറിയ വംശീയത തുറന്നുകാണിച്ച മുസ്‌ലിം ചെറുപ്പക്കാരനെതിരെ കേസ് നൽകി ഇല്ലാതാക്കാനാണ് അപർണ കുറുപ്പ് ശ്രമിക്കുന്നതെന്നും നഈം ഗഫൂർ ചൂണ്ടിക്കാട്ടി.
അപർണ്ണ തന്നെ ക്ഷണിച്ച് ചർച്ചയിൽ വന്ന് മാന്യമായി സംസാരിച്ച്, മുസ്‌ലിം വിരുദ്ധ ചർച്ചയെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിന് അപർണ കുറുപ്പ് നൽകിയ കള്ളക്കേസിൽ അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തിരിക്കുന്ന പൊലീസ് നടപടി പ്രതിഷേധാർഹമാണ്.
മുസ്‍ലിം സമുദായത്തെക്കുറിച്ച് അറിയുന്നതും അറിയാത്തതുമായ വ്യാജ ധാരണകളെ മുൻനിർത്തി പൊതുജനങ്ങൾക്ക് മുന്നിൽ ആർഎസ്എസിന്റെ വംശീയ ആഖ്യാനങ്ങളെ ചാനൽ േഫ്ലാറിൽ വന്നിരുന്ന് സ്ഥാപിക്കാൻ ശ്രമിച്ചതിനെതിരെ ആശയപരമായി പ്രതിരോധിക്കുകയും വസ്തുതകൾ നിരത്തി ചർച്ചയിൽ ഇടപെടുകയും ചെയ്തവനാണ് ഡോ. അബ്ദുല്ല ബാസിൽ. എന്നാൽ, അതൊരു കുറ്റമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് അപർണ കുറുപ്പ് നടത്തുന്നത്.
മുസ്‍ലിം സമുദായത്തിനെതിരെ വെറുപ്പുല്പാദിപ്പിച്ച് വംശീയത പ്രചരിപ്പിച്ച അപർണ കുറുപ്പിനെതിരെ ശക്തമായ നിയമ നടപടികളെടുക്കാൻ സർക്കാർ തയ്യാറാവണം. മുസ്‍ലിം സമുദായത്തെ അപരരായി പ്രതിഷ്ഠിച്ച് വേട്ടയാടാനുള്ള ഇസ്ലാമോഫോബിക്ക് ജൽപ്പനങ്ങളെ തുറന്നുകാണിച്ച ഡോ. അബ്ദുല്ല ബാസിലിനെതിരെയെടുത്ത കേസ് ഉടൻ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധം ശക്തമാക്കുമെന്നും നഈം ഗഫൂർ കൂട്ടിച്ചേർത്തു.
