എം.വി. ഗോവിന്ദന് ശാസന; ‘സംഘടന ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തി’

കോഴിക്കോട്: സി.പി.എമ്മിന്‍റെ വിശാല സംസ്ഥാന സമിതിയിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ശാസന. സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയും സംഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നതിലെ വ്യക്തിപരമായ വീഴ്ചകളുമാണ് ഗോവിന്ദനുള്ള ശാസനക്ക് കാരണം.
ഇക്കാര്യം കീഴ്ഘടകങ്ങളിലേക്ക് റിപ്പോർട്ട് ചെയ്യും. വാർത്തസമ്മേളനത്തിൽ മറ്റുകാര്യങ്ങളെല്ലാം വിശദീകരിച്ചെങ്കിലും ശാസനക്കാര്യം വ്യക്തമാക്കാൻ ഗോവിന്ദൻ തയാറായില്ല. എന്നാൽ നിഷേധിക്കാനും മുതിർന്നില്ല. മാധ്യമങ്ങളോട് വെളിപ്പെടുത്തേണ്ടാത്ത സംഘടനാ കാര്യങ്ങൾ ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു പ്രതികരണം.
‘‘ഞങ്ങൾക്കെല്ലാം വീഴ്ചപറ്റിയെന്നും താനടക്കം തിരുത്തുമെന്നും’’ ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം സ്വയംവിമർശനങ്ങൾ നേരത്തെ തന്നെ തങ്ങൾ അംഗീകരിച്ചതാണ്. സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയും സെക്രട്ടേറിയറ്റും പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി തയാറാക്കിയ അവലോകന റിപ്പോർട്ടിലും കേന്ദ്ര കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടിലും ഇക്കാര്യമുണ്ട്. എല്ലാ അർഥത്തിലും തെറ്റ് തിരുത്തലുകളിലേക്ക് പോകും. തിരുത്തലുകൾ തുടർ പ്രക്രിയയാണ്. പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പാർട്ടി എന്ന നിലയിൽ ഈ ഘട്ടങ്ങളിൽ ശ്രദ്ധയിൽപെടുന്ന പോരായ്മകളെല്ലാം തിരുത്തും. താനുൾപ്പെടെ എല്ലാവരും മാറ്റത്തിന് വിധേയരാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വിശാല സംസ്ഥാന സമിതിയിൽ ഉയർന്ന രൂക്ഷ വിമർശനങ്ങൾക്കും നേതൃവിചാരണകൾക്കും പിന്നാലെ പാർട്ടിയിൽ അസാധാരണ തിരുത്തൽ നടപടികളാണ് വരുത്തിയത്. സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും വലിയ അഴിച്ചുപണി നടന്നു. പാർട്ടിയിൽ കാലങ്ങളായി അവഗണന നേരിട്ട കണ്ണൂരിലെ പി. ജയരാജനെയും ഒപ്പം എം.ബി രാജേഷ്, വി.ശിവൻകുട്ടി എന്നിവരെയും സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയപ്പോൾ ഡോ. തോമസ് ഐസകിനെ വെട്ടി. എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണനെയും പ്രായാധിക്യവും ആരോഗ്യപരവുമായ കാരണങ്ങളാൽ സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കി. ഫലത്തിൽ പുതുതായി മൂന്ന് പേരെ ഉൾപ്പെടുത്തിയപ്പോൾ രണ്ട് പേരെ ഒഴിവാക്കി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഐസക്കും ടി.പിയും പാർട്ടി സെന്‍റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നാണ് നിർദേശം.
സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ സ്ഥിരം ക്ഷണിതാക്കൾ
എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് ആദര്‍ശ് എം. സജി, ഡി.വൈ.എഫ്.ഐയുടെ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ജെയ്‌ക് സി. തോമസ്, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്‍, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്‌ജീവ്, പ്രസിഡന്‍റ് എം. ശിവപ്രസാദ്, എന്‍. സുകന്യ, ഒ.എസ്. അംബിക, സുബൈദ ഇസ്ഹാഖ്, കവി പ്രഭാവര്‍മ. പുതിയ കാലത്തിനനുസരിച്ച് പാർട്ടിയുടെ നേതൃനിരയിൽ മുഖഛായ വരുത്തുന്നതിനായാണ് സമഗ്രമായ ഈ അഴിച്ചുപണി. കേന്ദ്ര കമ്മിറ്റി ക്ഷണിതാവായ ജോണ്‍ ബ്രിട്ടാസ് പാർട്ടി സംസ്ഥാന സെന്‍റർ കേന്ദ്രീകരിച്ച് കൂടി പ്രവർത്തിക്കും.
