ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും മത്സരിക്കുമെന്ന് എഐഎംഐഎം
ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും മത്സരിക്കുമെന്ന് അസദുദ്ദീൻ ഉവൈസിയുടെ ആൾ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ. മുസ്‌ലിംകൾ, ദലിത് ആദിവാസി വിഭാഗങ്ങൾ എന്നിവരുടെ പ്രശ്‌നങ്ങൾ ഉയർത്തിപ്പിടിച്ചാവും തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.AIMIM
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ തങ്ങൾ മത്സരിച്ചിട്ടുണ്ട്. ബംഗാളിലെ എല്ലാ സീറ്റിലും മത്സരിക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മാൾഡയിൽ തങ്ങളുടെ പാർട്ടിക്ക് 60,000 വോട്ട് ലഭിച്ചിരുന്നു. മുർശിദാബാദിൽ 25,000 വോട്ടുകളും നേടിയിട്ടുണ്ടെന്നും പാർട്ടി വക്താവ് ഇംറാൻ സോളങ്കി പറഞ്ഞു.
പാർട്ടി അധ്യക്ഷൻ ഉവൈസിയുടെ അധ്യക്ഷതയിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടന്നിട്ടുണ്ട്. പാർട്ടിയുടെ വിപുലീകരണവും തങ്ങളുടെ അജണ്ടയിലുണ്ട്. തൃണമൂൽ കോൺഗ്രസ് മുസ്‌ലിംകളെ ചൂഷണം ചെയ്യുകയാണ്. ഇനിയും മുസ്‌ലിം വോട്ട് വേണമെന്നുണ്ടെങ്കിലും തൃണമൂൽ കോൺഗ്രസ് വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ പുറത്തുവിടണമെന്നും സോളങ്കി ആവശ്യപ്പെട്ടു.
2011ലാണ് അവസാനമായി സെൻസസ് നടന്നത്. ഇപ്പോൾ സെൻസസ് നടത്തിയാൽ ബംഗാളിലെ മുസ് ലിം ജനസംഖ്യ 40 ശതമാനമായിരിക്കും. മുസ്‌ലിം വോട്ടുകൾ നേടിയാണ് തൃണമൂൽ അധികാരത്തിലെത്തിയത്. എന്നാൽ മുസ്‌ലിംകൾക്കായി അവർ ഒന്നും ചെയ്യുന്നില്ല. ബിജെപിയും തൃണമൂലം ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും സോളങ്കി ആരോപിച്ചു.